രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് നാലു ജീവപര്യന്തം തടവിന് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത പിതാവിന് നാലു ജീവപര്യന്തം ശിക്ഷ. മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജ് പി. ടി പ്രകാശനാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളില്‍ ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചത്. പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഓഗസ്റ്റ് 13ന് രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി 17കാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു ജീവപര്യന്തം കൂടി വിധിക്കുകയായിരുന്നു. നിലമ്പൂര്‍ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസാ അധ്യാപകനാണ് രണ്ടാഴ്ചയ്ക്കിടെ നാലു ജീവപര്യന്തം ലഭിച്ചത്. വിവാഹിതയായ ഒരു മകള്‍ ഉള്‍പ്പടെ എട്ടു മക്കളുടെ പിതാവുമാണ് പ്രതി.

രക്ഷിതാവ് എന്ന് ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടയാള്‍ തന്നെ ഒന്നിലധികം തവണ കുട്ടികളെ ദാക്ഷിണ്യമില്ലാതെ ബലാത്സംഗം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം വീതം ഓരോ കേസിലും വിധിച്ചത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജ് നിരീക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ തന്നെ വേണമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പിഴയടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രതി പിഴയൊടുക്കിയാല്‍ ഇരയായ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2014നും 2016നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍. അന്ന് എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയുമായി വഴക്കിട്ട് പെണ്‍മക്കളുടെ മുറിയില്‍ ഉറങ്ങാന്‍ തുടങ്ങിയതോടെയാണ് പ്രതി പീഡനം ആരംഭിച്ചത്. പീഡന വിവരം പെണ്‍കുട്ടികള്‍ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍മക്കള്‍ മാതാവിനോട് പറഞ്ഞിരുന്നു.