കര്‍ണാടകയില്‍ മുസ്‌ളീം പള്ളി പൊളിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ; യു പി യില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വവാദി ആക്രമണം
ബാബരി മസ്ജിദ് തകര്‍ത്തത് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗദാഗ് ജില്ലയില്‍ ഒക്ടോബര്‍ 17ന് നടന്ന സമ്മേളനത്തിലായിരുന്നു മുത്തലികിന്റെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം. ‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമ്മള്‍ 72 വര്‍ഷം പൊരുതി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ രാം മന്ദിര്‍ സ്ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകര്‍ക്കണം. സമ്പൂര്‍ണ വിശ്വാസത്തോടെ പറയാന്‍ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകര്‍ക്കണം’- മുത്തലിക് ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത് എന്നതിന് തെളിവുണ്ട്. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്താണ് വെങ്കിടേശ്വര ക്ഷേത്രം തകര്‍ത്ത് ജാമിഅ മസ്ജിദ് സ്ഥാപിച്ചത്’ – അദ്ദേഹം അവകാശപ്പെട്ടു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ‘ബോധവല്‍ക്കരിക്കാന്‍’ വിളിച്ചുകൂടിയ യോഗത്തിലായിരുന്നു മുത്തലികിന്റെ വിദ്വേഷ പ്രസംഗം. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഈയിടെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റൊരു സംഭവത്തില്‍ യു പിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായി. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമിച്ചത്. മിര്‍പ്പൂര്‍ മിഷണറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കമുളളവരാണ് മര്‍ദനത്തിനിരയായത്.
മിര്‍പുരില്‍ നിന്നും വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയ കന്യാസ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. ആക്രമിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.