വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ പീഡിപ്പിച്ചു; ഉസ്താദിന് 25 വര്‍ഷം കഠിനതടവ്

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഉസ്താദിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 2018 ല്‍ ആണ് സംഭവം. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ഈ സമയം ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി.

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞു പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇത് ചോദിക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു.