നടിയെ ആക്രമിച്ച കേസ് ; വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി സാക്ഷി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി. കേസില്‍ വ്യാജ മൊഴി നല്‍കാന്‍ ബൈജുപൊലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സാഗര്‍ വിന്‍സെന്റ്. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടെന്ന് സാക്ഷി പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടിസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സാഗര്‍ ആവശ്യപ്പെടുന്നു. ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപ് പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും വിചാരണാ നടപടികള്‍ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം.

ഗൂഡാലോചനാ കേസില്‍ ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി 28 ന് പരിഗണിക്കാനായി മാറ്റി. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്.