പീഡനപരാതി നല്‍കാനെത്തിയ 13-കാരിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

ഉത്തര്‍പ്രദേശിലെ ലളിത്പുരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ 13-കാരിയെ സ്റ്റേഷനില്‍ വെച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. നാല് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പോലീസില്‍ പരാതി നല്‍കാന്‍ ബന്ധുവിനെ കൂട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത്. കുറ്റാരോപിതനായ സ്റ്റേഷന്‍ എസ്എച്ച്ഒ തിലക്ധാരി സരോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. നിലവില്‍ ഒളിവില്‍ പോയിരിക്കുന്ന ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിനോടകം മൂന്ന് പേര്‍ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന, പോക്‌സോ, എസ് സി എസ് ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയില്‍ നിന്നും മാറ്റിയതായും ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഏപ്രില്‍ 22ന് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ഭോപ്പാലില്‍ മൂന്നു ദിവസം കുട്ടിയെ തടങ്കലില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പിന്നീട് പ്രതികള്‍ കുട്ടിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്എച്ച്ഒയും പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരം അനുസരിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.