റോഡില്‍ പരിക്കേറ്റ് കിടന്ന പരുന്തിനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ കാറിടിച്ചു മരിച്ചു

മുംബൈയിലെ ബാന്ദ്രാ-വേര്‍ളി കടല്‍പ്പാലത്തിന് മുകളിലാണ് ദാരുണമായ സംഭവമുണ്ടായത്. അമര്‍ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവര്‍ ശ്യാം സുന്ദര്‍ എന്നിവരാണ് മരിച്ചത്. യാത്രക്കിടെ ബാന്ദ്രാ-വേര്‍ളി പാലത്തില്‍ റോഡില്‍ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ട് ഡ്രൈവര്‍ ശ്യാം സുന്ദര്‍ കാമത്തിനോട് വണ്ടി നിര്‍ത്താന്‍ ജാരിവാല ആവശ്യപ്പെടുകയായിരുന്നു. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷം ഇരുവരും പരിക്കേറ്റ പരുന്തിന് സമീപത്തെത്തിയപ്പോഴാണ് അപകടുമുണ്ടായത്.

പിന്നില്‍നിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്സി ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവര്‍ ശ്യാം സുന്ദര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 30നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറത്തറിയുന്നത്. ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.