പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ഉടമയെയും (കറസ്‌പോണ്ടന്റ്) ഭാര്യയെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അഞ്ഞൂറിലധികം പെണ്‍കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിന്റെ ഉടമ കുത്തുബ്ദ്ദീന്‍ നജീബ് 12-ാം ക്ലാസിലെ ചില പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയെങ്കിലും ഇയാളുടെ ഭാര്യ മൊഹിദീന്‍ ഫാത്തിമയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാധരമ്മാളും ഇത് തള്ളിക്കളയുകയായിരുന്നു. ഇയാളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഇയാള്‍ക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തി.

സംഭവം പുറത്തറിഞ്ഞതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ചില മുസ്ലീം സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിച്ചു. ഡിസിപി സീനിവാസന്‍, പാളയംകോട്ടൈ തഹസില്‍ദാര്‍ ആനന്ദ പ്രകാശ്, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രതിഷേം ശക്തമായതോടെ പൊലീസ് ഇന്‍സ്പെക്ടര്‍ മുത്തുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. അതേസമയം, ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്ന വിദ്യാര്‍ത്ഥികള്‍ ഒരു മടിയും കൂടാതെ സംഭവം മാതാപിതാക്കളെയും പോലീസിനെയും അറിയിക്കണമെന്ന് സീനിവാസന്‍ പറഞ്ഞു.