പാവപ്പെട്ടവന്‍റെ അടുക്കള പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ; പാചകവാതക നിരക്ക് കുത്തനെ കൂട്ടി ; മലയാളികള്‍ക്ക് ഇരുട്ടടി

അരിവിലയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് കുടുംബബജറ്റ് താളം തെറ്റിയ മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വക ഇരുട്ടടി. പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 91 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയും കൂട്ടി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരികയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ന്യായം. പുതുക്കിയ വില അനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 91 രൂപ അധികം നല്‍കണം. 764.50 രൂപയാണ് സബ്സിഡിയുള്ള ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. ഗാര്‍ഹികേതര ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 19 കിലോ തൂക്കമുള്ള സബ്സിഡി രഹിത സിലിണ്ടറിന്റെ വില 1388 രൂപയായി മാറി. ഒരു മാസത്തിനിടയ്‌ക്ക് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.