ഓഖി;ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു;ഇനിയും കണ്ടെത്താനുള്ളത് 92 പേര്‍; തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ 544 പേരെ രക്ഷപ്പെടുത്തി. ഇനിയും 92 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ വ്യാപിക്കുകയാണ്.കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ ഇനി മുതല്‍ കൂടുതല്‍ സുഗമമാകുമെന്നാണ് നാവിക സേന ,കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പടെയുള്ള സേനാവിഭാഗങ്ങളുടെ പ്രതീക്ഷ.

കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്തും ലക്ഷദ്വീപിലുമായി തെരച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കില്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്. കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ അവിടെ നിന്നുള്ളവരെയാണ് തെരച്ചില്‍ സംഘങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ തിരിച്ചെത്താനുള്ളവരുടെ കണക്കും, ഇതര സംസ്ഥാനങ്ങളില്‍, ലക്ഷദ്വീപിലും സുരക്ഷിതരായവരുടെ കൃത്യമായ വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ തീരപ്രദേശങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.

മരിച്ച നിലയില്‍ കണ്ടെത്തുന്നവരെ ദൗത്യസംഘങ്ങളിലുള്ള മത്സ്യബന്ധനത്തൊഴിലാളികളാണ് തിരിച്ചറിയാന്‍ സഹായിക്കുന്നത്. മൃതദേഹങ്ങള്‍ പലതും അഴുകിയ അവസ്ഥയിലാകുന്നത് തിരിച്ചറിയല്‍ ദുഷ്‌കരമാക്കുന്നുണ്ട്. ഇതിനിടെ ദുരന്തത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.