കേരളത്തില്‍ വാഹനാപകടനങ്ങളിലായി കഴിഞ്ഞ 17 വര്‍ഷത്തിനിടെ മരണപ്പെട്ടത് അരലക്ഷം ജീവനുകള്‍

കൊച്ചി:കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് പൊലിയുന്നത് പതിനായിരക്കണക്കിന് ജീവനുകള്‍.കഴിഞ്ഞ 17 വര്‍ഷതിനിടെ കേരളത്തിലുണ്ടായ റോഡപകടങ്ങളിലൂടെ പൊലിഞ്ഞത് അരലക്ഷത്തിലധികം ജീവനുകളാണ്.

ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടങ്ങളില്‍പെടുന്നത്.അടുത്തകാലത്തായി അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണസംഖ്യയില്‍ വലിയ മാറ്റമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2018 തുടങ്ങി10 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 40 ലേറെ ആളുകള്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

2001-ല്‍ സംസ്ഥാനത്തുണ്ടായ ആകെ വാഹനാപകടങ്ങള്‍ 38,361 ആണെങ്കില്‍ 2017 ല്‍ അത് 35, 124 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ യഥാക്രമം 2,674 ഉം 3,699 ഉം ആണ്. പരുക്കേറ്റവരുടെ എണ്ണം 2001 ല്‍ 49,675 ഉം 2017 ല്‍ 39,014 ഉം ആണ്. 2016 ല്‍ 4,287 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 2017 ല്‍ അത് 4,035 ആയി കുറഞ്ഞിട്ടുണ്ട്. പൊലീസും മോട്ടോര്‍വാഹന വകുപ്പും സ്വീകരിച്ച നടപടികളും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് മരണസംഖ്യയില്‍ ഉണ്ടായ ഈ കുറവിന് കാരണം.

കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് കുരുന്നുകള്‍ മരിച്ചത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1991 ല്‍ 7.08 ലക്ഷം ആയിരുന്നു വാഹനങ്ങളുടെ എണ്ണമെങ്കില്‍ നിലവില്‍ അത് 1.11 കോടിയാണ്.