പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 ആക്കാന്‍ തീരുമാനം

ഫ്രാന്‍സ് ആണ് പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 ആകുവാനുള്ള തീരുമാനം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന്‍ പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടയെും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് തുല്യതാ മന്ത്രി മാര്‍ലിന്‍ ഷിയപ അറിയിച്ചു. നിയമം മാര്‍ച്ച് 21ന് മന്ത്രിമാരുടെ കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ നിയമം നിലവില്‍ വരുന്നതോടെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

നിലവില്‍ ഇപ്പോഴും ഫ്രാന്‍സില്‍ 15 വയസ്സിന് താഴെ പ്രായമുള്ള പണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും അത്തരത്തില്‍ കോടതിക്ക് മുന്‍പില്‍ വരുന്ന കേസുകള്‍ തെളിയിക്കാന്‍ അഭിഭാഷകര്‍ വളരെയധികം പ്രയാസപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ രക്ഷപെടുന്നതും സാധാരണമാണ്. അടുത്തിടെ 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ ഇരകളായ രണ്ട് ബലാല്‍സംഗ കേസുകളില്‍ പ്രതികള്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെട്ടത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. പ്രതികള്‍ കുട്ടികളെ നിര്‍ബന്ധിത ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടു വന്ന് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.