ഷമിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബിസിസിഐ ; കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി

മുംബൈ : ഭാര്യയുടെ ഗുരതരമായ ആരോപണങ്ങളെ തുടര്‍ന്ന് വിവാദകുരുക്കിലായ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കി. വിനോദ് റായി അദ്ധ്യക്ഷനമായ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ആവശ്യപ്രകാരമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിനോദ് റായി അടങ്ങുന്ന സംഘം ഉത്തരവിട്ടിരുന്നു.

അവിഹിത ബന്ധം മുതല്‍ ഒത്തുകളി ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചത്. തുടര്‍ന്നാണ് അഴിമതി വിരുദ്ധ യൂണിറ്റിന് ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ നടപടികള്‍ ഒന്നും ആവശ്യമില്ലെന്നും വിനോദ് റായി കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വളരെ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ട് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ നീരജ് കുമാര്‍ അധികാരികള്‍ക്ക് കൈമാറിയില്ലെന്നും അഭ്യൂഹങ്ങള്‍ പടരുന്നുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഗ്രേഡ് ബി വിഭാഗത്തില്‍ ഷമിയുടെ കരാര്‍ ബിസിസിഐ പുതുക്കി.

അവിഹിത ബന്ധവും ഗാര്‍ഹിക പീഢനകുറ്റങ്ങള്‍ ആരോപിച്ച് ഈ മാസം ആദ്യമാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ രേഖാ മൂലം പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഒത്തുകളി ഉള്‍പ്പെടെയുള്ള ആരോപണങ്ങളും താരത്തില്‍ പേരില്‍ ഉന്നയിക്കുകയായിരുന്നു. അതേസമയം തന്റെ ഭാര്യയുടെ പരാതി തെറ്റാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണ് ഷമി.ബിസിസിഐ കരാര്‍ പട്ടികയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഏപ്രിലില്‍ തുടങ്ങുന്ന ഐ.പി.എലിലും ഷമിക്ക് കളിക്കാനാകും. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായാണ് ഇത്തവണ ഷമി കളത്തിലിറങ്ങുക.