ബലാല്‍സംഗം കാരണം ഗര്‍ഭിണിയായി ; കേസ് കൊടുക്കുവാന്‍ പെണ്‍കുട്ടി എത്തിയത് ഗര്‍ഭം അലസിപ്പിച്ച ഭ്രൂണവും കവറില്‍ പൊതിഞ്ഞു

സ്ത്രീ പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയില്‍ ഇതാ ഞെട്ടിക്കുന്ന മറ്റൊരു പീഡന വാര്‍ത്ത‍ കൂടി. പീഡനത്തിനു ഇരയാകുന്നവര്‍ക്ക് നമ്മുടെ രാജ്യത്ത് നീതി കിട്ടില്ല എന്നതിന് ഉത്തമമായ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. മാസങ്ങളോളം ബലാത്സംഗത്തിന് വിധേയയായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ് എസ്പി ഓഫീസില്‍ അലസിപ്പിച്ച ഭ്രൂണവുമായി പരാതി നല്‍കാന്‍ എത്തിയത്. ബലാത്സംഗത്തിനിരയായി എന്ന പരാതി പോലീസുകാര്‍ സ്വീകരിക്കാത്തതിനാലാണ് ഭ്രൂണവുമായി പെണ്‍കുട്ടി നേരിട്ട് എസ്പി ഓഫീസിലെത്തിയത്. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലാണ് സംഭവം. ‘ഗര്‍ഭഛിദ്രം നടത്തിയവര്‍ ഭ്രൂണത്തെ ഒരു ബാഗിലാക്കി എനിക്ക് തന്നു. ഏതെങ്കിലും തോട്ടില്‍ കൊണ്ടു പോയി കളയണമെന്നും അവര്‍ എന്നോടും അമ്മയോടും ആവശ്യപ്പെട്ടു. എന്നിട്ടവര്‍ ഓട്ടോക്കാശായി ഞങ്ങള്‍ക്ക് 20 രൂപയും തന്നു’. പെണ്‍കുട്ടി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

നീരജ് പാണ്ഡെ എന്ന യുവാവാണ് ഏഴ് മാസം മുമ്പ് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനു ശേഷവും ആറ് മാസത്തോളം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ യുവാവിനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാം എന്ന് നീരജിന്റെ വീട്ടുകാര്‍ വാഗ്ദാനം നല്‍കിയിരുന്നെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ നീരജും കുടുംബവും പിന്നീട് വിവാഹത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു. തുടര്‍ന്ന്‍ പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു എങ്കിലും അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല.

പിന്നീട് ഏപ്രില്‍ 3നാണ് പെണ്‍കുട്ടിയെ അമ്മ ആശുപത്രിയില്‍ കൊണ്ട് പോവുന്നത്.എന്നാല്‍ പോകും വഴി നീരജും കൂട്ടാളികളും തടഞ്ഞു നിര്‍ത്തി പ്രദേശത്തെ ഒരു നഴ്‌സിന്റെ അടുത്തേക്ക് കൊണ്ടു പോവുകയും . അവിടെ വെച്ച് നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നീരജിന്റെ ആളുകള്‍ അവരെ മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ബലാത്സംഗം, ദളിതര്‍ക്ക് നേരെയുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇതുവരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല.