ആവേശപ്പോരില്‍ പരമ്പര അടിച്ചെടുത്തു ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 85 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ (77), രോഹിത് ശര്‍മ്മ (63) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

അനായാസമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിംഗ്. ഓവറില്‍ ആറു റണ്‍സെന്ന നിരക്ക് കൃത്യമായി കാത്തു സൂക്ഷിച്ച ഇരുവരും ചേസിംഗിന്റെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ബാറ്റ് വീശിയത്. രാഹുല്‍ 49 പന്തുകളിലും രോഹിത് 52 പന്തുകളിലും അര്‍ധസെഞ്ചുറി തികച്ചു. അനായാസം മുന്നോട്ടു പോകവെ ആണ് രോഹിത് പുറത്തായത്. രണ്ടാം സ്‌പെല്ലിനായി മടങ്ങി വന്ന ജേസന്‍ ഹോള്‍ഡറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളില്‍ അവസാനിക്കുമ്പോള്‍ രാഹുലുമായി 122 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത് പങ്കാളിയായിരുന്നു.

പിന്നാലെ വിരാട് ക്രീസിലെത്തി. നന്നായിത്തന്നെയാണ് വിരാട് തുടങ്ങിയതെങ്കിലും മധ്യ ഓവറുകളില്‍ വിന്‍ഡീസ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഇന്ത്യന്‍ സ്‌കോറിംഗ് റേറ്റ് താഴ്ന്നു. 30ആം ഓവറില്‍ ലോകേഷ് രാഹുല്‍ പുറത്തായി. അല്‍സാരി ജോസഫിന്റെ പന്തില്‍ ഷായ് ഹോപ്പ് പിടിച്ചാണ് രാഹുല്‍ പുറത്തായത്. 77 റണ്‍സെടുത്ത രാഹുല്‍ കോലിയുമായി 45 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ശേഷമായിരുന്നു തകര്‍ച്ച. കീമോ പോലിന്റെ പന്തില്‍ ശ്രേയാസ് അയ്യരെ (7) അല്‍സാരി ജോസഫ് പിടികൂടിയപ്പോള്‍ ഋഷഭ് പന്തിനെ (7) കീമോ പോള്‍ ക്ലീന്‍ ബൗള്‍ഡാക്കി. കേദാര്‍ ജാദവിന്റെ (9) കുറ്റി പിഴുത ഷെല്‍ഡന്‍ കോട്രല്‍ ഇന്ത്യന്‍ മധ്യനിരയുടെ പതനം പൂര്‍ത്തിയാക്കി.

ശേഷം രവീന്ദ്ര ജഡേജ വിരാട് കോലിക്കൊപ്പം ചേര്‍ന്നു. അവസാനമായപ്പോഴേക്കും തുടര്‍ച്ചയായ ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ 47ആം ഓവറില്‍ കീമോ പോളിനു മൂന്നാം വിക്കറ്റ് സമ്മാനിച്ച് വിരാട് കോലി മടങ്ങിയതോടെ ഇന്ത്യ വീണ്ടും ബാക്ക്ഫൂട്ടിലായി. 81 പന്തുകളില്‍ 85 റണ്‍സെടുത്ത കോലി പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു. പുറത്താവുമ്പോള്‍ കോലി ജഡേജയുമായി 58 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

തോല്‍വിയുറപ്പിച്ച ഇന്ത്യയെ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ 48ആം ഓവറില്‍ തുടര്‍ച്ചയായ സിക്‌സറും ബൗണ്ടറിയുമായി ഷര്‍ദ്ദുല്‍ താക്കൂര്‍ വീണ്ടും കൈപിടിച്ചുയര്‍ത്തി. ആ ഓവറില്‍ കളി തീരുമാനിക്കപ്പെട്ടിരുന്നു. കീമോ പോള്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഒരു ബൗണ്ടറിയും ഡബിളുമോടിയ ജഡേജ സ്‌കോര്‍ തുല്യമാക്കി. 49ആം ഓവറിലെ അഞ്ചാം പന്ത് ഇരുവരും സിംഗിളോടി. സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിക്കയറിയ ഷര്‍ദ്ദുലിനെതിരെ നേരിട്ടൊരു റണ്ണൗട്ട് അപ്പീലും ആ പന്തില്‍ വന്നു. പക്ഷേ, റിപ്ലേയില്‍ ആ പന്ത് ഫ്രണ്ട് ഫുട്ട് നോ ബോളാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്ക് ജയം. കളി ജയിക്കുമ്പോള്‍ ജഡേജ 39 റണ്‍സെടുത്തും താക്കൂര്‍ 17 റണ്‍സെടുത്തും പുറത്താവാതെ നിന്നു. കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. രോഹിത് ശര്‍മ്മയെ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു.