എയിഡ്‌സ് ബാധിതയായ യുവതിയെ ഓടുന്ന ട്രെയിനില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. എയിഡ്‌സ് ബാധിതയും വിധവയുമായ 22കാരിയെ ഓടുന്ന ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ് (26), ദീപക് സിങ് (28) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എച്ച്‌ഐവി ബാധിതയായ യുവതി ബിഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിലാണ് ചികിത്സ തേടുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചത്.

കുദ്ര സ്റ്റേഷനിലിറങ്ങേണ്ട പ്രതികള്‍ സ്ഥലമെത്തിയിട്ടും ഇറങ്ങിയില്ല. കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞതോടെ, അവസാന സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പായി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അവസാന സ്റ്റേഷനായ ഭഭുവായില്‍ രാത്രി 11.50ഓടെ ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കമ്പാര്‍ട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

സംശയം തോന്നിയ റെയില്‍വേ പൊലീസ് പരിശോധിച്ചതിലൂടെയാണ് പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.