ഫേസ്ബുക്കിലൂടെ കലാപത്തിനു ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റില്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പോലീസ് പിടിയില്‍. അട്ടപ്പാടി കള്ളമല സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കലാപാഹ്വാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ട്രംപ് തിരികെ പോയ ശേഷം കാണിച്ച് തരാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധം സമാധാനപരമായതു കൊണ്ട് ക്ഷമിച്ചതാണ്. കണ്ണടച്ചപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നോ? നട്ടെല്ലില്ലാത്ത മൗനി സര്‍ക്കാരാണെന്ന് വിചാരിച്ചോ? ട്രംപ് ഒന്ന് പോയിക്കോട്ടെ. തീവ്രവാദികളേ നിങ്ങള്‍ക്കുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജി കുറച്ച് നാളല്ലേ ആഭ്യന്തരത്തില്‍ പവര്‍ഫുളായി ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര മന്ത്രി എന്താണെന്ന് നിങ്ങള്‍ കണ്ടിട്ടില്ല. കശ്മീരിലെ വിഘടന വാദികളെ അടിച്ചൊതുക്കാമെങ്കിലാണോ നാലിലൊന്നില്ലാത്ത നിങ്ങള്‍?’- തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശ്രീജിത്ത് വെല്ലുവിളിച്ചു.

ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയുടെ പരാതിയെ തുടര്‍ന്ന് അഗളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് അഗളി സിഐ ഹിദായത്തുല്ല പറഞ്ഞു.

മുന്‍പും വര്‍ഗീയത പരത്തുന്ന വീഡിയോകളും പോസ്റ്റുകളും ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ആക്ഷേപിക്കുന്നതിനൊപ്പം അസഭ്യ പരാമര്‍ശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോ ആയിരുന്നു ഇയാള്‍ പങ്കു വെച്ചത്.

അതേ സമയം, ഡല്‍ഹി കലാപത്തില്‍ മരണം 20 ആയി. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.