ദീപിക നിരസിച്ച അവാര്‍ഡ് ഒരു നാണവുമില്ലാതെ ആലിയ വാങ്ങി ; കങ്കണ

വിവാദങ്ങള്‍ ഉയര്‍ത്തി വിട്ടു വീണ്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്. സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് കങ്കണ വെട്ടിത്തുറന്നു പറയാന്‍ തുടങ്ങിയത്. സ്വജനപക്ഷപാതത്തിനെതിരെ പോരാടാന്‍ തനിക്കൊപ്പം നിന്ന ഒരാളായിരുന്നു സുഷാന്തെന്ന് കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ബോളിവുഡിലെ അവാര്‍ഡ് ദാന ചടങ്ങുകളെ വിമര്‍ശിച്ചുകൊണ്ട് ആണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. അടിസ്ഥാനരഹിതമായ നാമനിര്‍ദേശവും യോഗ്യതയില്ലാതെയുള്ള തിരഞ്ഞെടുപ്പുകളുമാണ് അവാര്‍ഡ് ദാന ചടങ്ങുകളില്‍ കാണാന്‍ കഴിയുന്നത്. ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച അവാര്‍ഡ് നിരസിക്കാനുള്ള മനസ് ദീപിക പദുകോണ്‍ കാണിച്ചെന്നും ക്വീനിലെ പ്രകടനമായിരുന്നു മികച്ചതെന്ന് അവര്‍ അംഗീകരിച്ചുവെന്നും കങ്കണ പറയുന്നു.

എന്നാല്‍, ‘ഗല്ലി ബോയ്’ എന്ന ചിത്രത്തിലെ പത്ത് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിനു ലഭിച്ച അവാര്‍ഡ് ഒരു നാണവുമില്ലാതെ ആലിയ ഭട്ട് വാങ്ങിയെന്നും കങ്കണ ആരോപിച്ചു. മഹേഷ് ഭട്ടല്ല തന്നെ സിനിമയിലെത്തിച്ചതെന്നും അനുരാഗ് ബസുവാണ് തന്നെ കണ്ടെത്തിയതെന്നും കങ്കണ പറയുന്നു.

കൂടാതെ തിരക്കഥ നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും കങ്കണ പറഞ്ഞു. ”പണവും പ്രശസ്തിയുമാണ് ആവശ്യമെങ്കില്‍ സല്‍മാനും ആമിറിനുമൊപ്പം അത്തരം ചിത്രങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു എന്നും അങ്ങനെയെങ്കില്‍ ശത്രുക്കളെക്കാള്‍ മിത്രങ്ങള്‍ ഇന്ന് ബോളിവുഡില്‍ തനിക്കുണ്ടാകുമായിരുന്നു.”- കങ്കണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡ് രണ്ടു തവണ ലഭിച്ച താരമാണ് കങ്കണ. അതേസമയം മോദി സര്‍ക്കാറുമായുള്ള അടുപ്പമാണ് രണ്ടു തവണ കങ്കണയ്ക്ക് ദേശിയ അവാര്‍ഡ് ലഭിക്കാന്‍ കാരണമായത് എന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്.