സുശാന്തിന്റെ മരണം : സിബിഐ അന്വേഷണത്തിന് കേന്ദ്ര അംഗീകാരം

മരണമടഞ്ഞ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള ബിഹാര്‍ സര്‍ക്കാറിന്റെ ശുപാര്‍ശ അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രബര്‍ത്തിയുടെ ആവശ്യത്തില്‍ വാദം കേള്‍ക്കവെയാണ് തുഷാര്‍ മെഹ്ത ഇക്കാര്യം കോടതിയെ അറിയിച്ചത്. സുശാന്തിന്റെ പിതാവ് കെ. കെ. സിംഗാണ് റിയക്കെതിരെ പട്‌ന പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ മകന്റെ 15 കോടി രൂപ റിയ തട്ടിയെടുത്തുവെന്നും, മാനസികമായി ഉപദ്രവിച്ചുവെന്നും പിതാവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുംബൈയില്‍ നടന്ന സംഭവത്തില്‍ ബീഹാര്‍ പൊലീസിന്റെ അധികാരം ചോദ്യം ചെയ്താണ് റിയ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി ഇന്നലെയാണ് കേസ് സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്.

മുംബൈ പൊലീസ് ബീഹാറില്‍ നിന്നുള്ള അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലയെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടുന്നതിനോട് മഹാരാഷ്ട്ര നേരത്തെതന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.