റിയ ചക്രവര്‍ത്തിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് നാര്‍കോടിക്‌സ് ബ്യൂറോ

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മയക്കുമരുന്നിന്റെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കത്തെഴുതിയതിനു തൊട്ടുപിന്നാലെ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തിക്കും മറ്റുള്ളവര്‍ക്കുമെതിരെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ബുധനാഴ്ച ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ ജൂണ്‍ 14ന് ആയിരുന്നു സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. നിലവില്‍ സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കേസില്‍ മൂന്നാമത്തെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് എന്‍ സി ബി.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. റിയയുടെ ഫോണില്‍ നിന്ന് നീക്കം ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ നിരോധിച്ച മയക്കുമരുന്നിന്റെ ഇടപാടുകള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. സംശയിക്കപ്പെട്ട ഈ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റിയയെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, 28കാരിയായ നടിക്കെതിരെയുള്ള ആരോപണങ്ങള്‍ അവളുടെ അഭിഭാഷകനായ സതിഷ് മനേഷിന്ദെ നിഷേധിച്ചിരുന്നു. റിയ തന്റെ ജീവിതത്തില്‍ ഇന്നുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും മനേഷിന്ദെ പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയാണ് റിയ ചക്രവര്‍ത്തി. അതേസമയം, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ താന്‍ നടനുമായി ലിവ്-ഇന്‍-റിലേഷന്‍ഷിപ്പില്‍ ആയിരുന്നെന്നും നടി വ്യക്തമാക്കിയിരുന്നു.