പെണ്‍കുട്ടികള്‍ക്ക് വേണ്ടി പാതിരാത്രി പുത്തന്‍ ചെരുപ്പുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ ; പരിഭ്രാന്തിയില്‍ ഒരു നാട്
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചെരുപ്പുകള്‍ അജ്ഞാതര്‍ സമ്മാനമായി നല്‍കുന്നു. നേരം പുലര്‍ന്ന് എഴുന്നേറ്റു പോകുമ്പോള്‍ വീടിന്റെ മുറ്റത്ത് പാദരക്ഷകള്‍. അതും പെണ്‍കുട്ടികള്‍ക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെണ്‍കുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയില്‍ അജ്ഞാതര്‍ പെണ്‍കുട്ടികളുള്ള വീടുകള്‍ക്ക് മുന്നില്‍ ഇത്തരം ചെരുപ്പുകള്‍ കൊണ്ടു വയ്ക്കുന്നതില്‍ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകള്‍ക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകള്‍ കണ്ടത്. പെണ്‍കുട്ടികളുള്ള വീടുകള്‍ തന്നെ തിരഞ്ഞു പിടിച്ചതിനാല്‍ പ്രദേശവാസികള്‍ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകള്‍ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകള്‍ എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകള്‍ മാറ്റാന്‍ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഓരോ വീട്ടിലെയും പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകള്‍ വീടുകള്‍ക്ക് മുമ്പില്‍ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മോഷണസംഘങ്ങള്‍ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നില്‍ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഉമയനല്ലൂര്‍ പട്ടരമുക്കില്‍ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകള്‍ കണ്ടത്. ചിലത് തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകള്‍ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതല്‍ വീടുകള്‍ക്ക് മുമ്പില്‍ ചെരുപ്പുകള്‍ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകള്‍ ഈ സംഭവത്തെ കണ്ടത്.
എന്നാല്‍, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകള്‍ കണ്ടെത്തി. ഉമയനല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകള്‍ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകള്‍ കൃത്യമായി കൊണ്ടുവന്നു വച്ച നിലയില്‍ ആയിരുന്നു. ഇതോടെ നാട്ടുകാരില്‍ ഭീതി പരന്നു. ഉടന്‍ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടില്‍ നിരവധി കഥകള്‍ പരക്കുകയും ചെയ്തു. കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകള്‍ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകള്‍ക്ക് മുന്നില്‍ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാല്‍, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകള്‍ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവര്‍ത്തിച്ചതിനാല്‍ കടയില്‍ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.