ഫുഡ് ഡെലിവറി ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി യുവാവ് പിടിയില്‍ ; പത്തു വര്‍ഷമായി അത് തന്റെ ‘ആത്മീയ കാമുകി’ എന്ന് വെളിപ്പെടുത്തല്‍

പെറുവിലെ ഒരു യുവാവാണ് നാട്ടുകാര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന ബാഗില്‍ ഒരു മമ്മിയും കൊണ്ട് കറങ്ങി നടന്നത്. പെറുവില്‍ ഉള്ള ജൂലിയോ സീസര്‍ ബെര്‍മെജോ എന്ന 26 -കാരനെ ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജുവാനിറ്റ എന്നായിരുന്നു ഇയാള്‍ തന്റെ ആത്മീയ കാമുകിയെന്ന് വിശേഷിപ്പിച്ച മമ്മിക്ക് പേരിട്ടിരുന്നത്. തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് അംഗീകരിക്കാന്‍ മടിച്ച യുവാവ് ഇത് തന്റെ ആത്മീയ കാമുകിയാണന്ന വാദത്തില്‍ ഉറച്ചുനിന്നു. പൊലീസ് നിരവധി തവണ ഇയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും ജൂലിയോ സമ്മതിച്ചില്ല. വര്‍ഷങ്ങളായി ജുവാനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നത് എന്നും തങ്ങള്‍ ഇരുവരും ഒരുമിച്ച് ഒരു കട്ടിലില്‍ ആണ് ഉറങ്ങുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍, ഇയാളുടെ കൈവശമുള്ളത് 600 മുതല്‍ 800 വര്‍ഷം വരെ പഴക്കമുള്ള മമ്മിയാണ്. പ്യൂണോയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരുഷന്റെതാണ് മമ്മി എന്നാണ് പെറുവിലെ സാംസ്‌കാരിക മന്ത്രാലയം പറയുന്നത്. എന്നാല്‍, ഇക്കാര്യം ജൂലിയോയ്ക്ക് അറിയാമോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയില്‍ ആയ ഇയാളുടെ കയ്യില്‍ നിന്നും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പെറുവിലെ സംസ്‌കാരിക മന്ത്രാലയം മമ്മിയെ ഏറ്റെടുത്തു. മൂന്നു പതിറ്റാണ്ട് മുമ്പ് തന്റെ പിതാവാണ് മമ്മിയെ വീട്ടിലേക്ക് കൊണ്ടുവന്നത് എന്നാണ് ജൂലിയോ പിന്നീട് പൊലീസിനോട് പറഞ്ഞത്. ചെറുപ്പം മുതല്‍ തന്നെ തന്റെ സന്തതസഹചാരി ആയിരുന്നു മമ്മി എന്നും ഇയാള്‍ പറഞ്ഞു. ഫുഡ് ഡെലിവറി ബോയ് ആയി വര്‍ക്ക് ചെയ്യുന്ന യുവാവ് അതെ ബാഗിലായിരുന്നു മമ്മിയെ സൂക്ഷിച്ചിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മമ്മിയെ കണ്ടെത്തിയത്. അതേസമയം ഇയാളുടെ പിതാവിന് എവിടെ നിന്നാണ് മമ്മി ലഭിച്ചത് എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.