പ്രഭാത സവാരിക്കിടയില്‍ വഴിതെറ്റിയ വളര്‍ത്തുനായ ടാക്‌സി പിടിച്ച് വീട്ടിലെത്തി

വളര്‍ത്തുനായ ടാക്‌സി പിടിച്ച് വീട്ടിലെത്തി. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും സംഗതി സത്യമാണ്. മാഞ്ചസ്റ്ററില്‍ ആണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ റാല്‍ഫ് എന്ന മൂന്ന് വയസ്സുള്ള വളര്‍ത്ത് നായയാണ് ഉടമസ്ഥനൊപ്പം നടക്കുന്നതിനിടെ വഴി തെറ്റി പോയത്. നായ നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടമ ജോര്‍ജിയ ക്രൂവ്, റാല്‍ഫിനെ മണിക്കൂറുകളോളം അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഇതിനിടയില്‍ റാല്‍ഫ് എങ്ങനെയൊക്കെയോ ചുറ്റിക്കറങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിന് സമീപത്ത് എത്തിയിരുന്നു. അപ്പോഴേക്കും തണുപ്പ് സഹിക്കാന്‍ വയ്യാതെ അവശനായിരുന്നു അവന്‍. ഉടന്‍തന്നെ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ടാക്‌സി കാറില്‍ അവന്‍ കയറി.

ഏതായാലും ടാക്‌സി ഡ്രൈവര്‍ അവനെ ഇറക്കി വിട്ടില്ല. പകരം, ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ റാല്‍ഫിന്റെ ശരീരത്തില്‍ എവിടെയും നെയിം കാര്‍ഡുകളോ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മറ്റ് ജിപിഎസ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തന്റെ അന്നത്തെ സര്‍വീസ് മുഴുവന്‍ തീര്‍ന്നതിന് ശേഷം ടാക്‌സി ഡ്രൈവര്‍ റാല്‍ഫുമായി വീട്ടിലേക്ക് പോയി. ഇതിനിടയില്‍ ജോര്‍ജിയ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ നഷ്ടപ്പെട്ട വിവരം അവന്റെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ടാക്‌സി ഡ്രൈവറുടെ സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ടാക്‌സി ഡ്രൈവറെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ ടാക്‌സി ഡ്രൈവര്‍ റാല്‍ഫിന്റെ ഉടമയായ ജോര്‍ജിയയെ ബന്ധപ്പെടുകയും നായ്ക്കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു.

ഏതായാലും ഇനി ഒരിക്കലും ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിക്കാതിരിക്കാന്‍ റാല്‍ഫിന് നെയിം കാര്‍ഡും ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജോര്‍ജിയ ഇപ്പോള്‍. അപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റിയ റാല്‍ഫ് എന്തിനാണ് ടാക്‌സിയില്‍ കയറി ഇരുപ്പുറപ്പിച്ചതെന്ന് മാത്രം വ്യക്തമല്ല. ഒരു പക്ഷേ ടാക്‌സി തന്നെ വീട്ടിലെത്തിക്കുമെന്ന് അവന്‍ കരുതിക്കാണണം. എല്ലാ ദിവസവും രാവിലെ ജോര്‍ജിയക്ക് ഒപ്പം നടക്കാന്‍ പോകുന്നത് റാല്‍ഫിന്റെ പതിവാണ്. പക്ഷേ, വഴിതെറ്റി പോകുന്നത് ഇതാദ്യമാണെന്ന് ഉടമ പറയുന്നു. വഴിയില്‍ വച്ച് കണ്ട മറ്റൊരു പരിചയക്കാരനുമായി ജോര്‍ജിയ സംസാരിച്ചു നില്‍ക്കുന്നതിനിടെ മുന്‍പോട്ട് നീങ്ങിയ റാല്‍ഫിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് റാല്‍ഫിനെ തേടി ഗ്രെസ്ഫോര്‍ഡ് ക്വാറിയിലെ വനമേഖലയില്‍ ജോര്‍ജിയ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താനായിരുന്നില്ല.