പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11% വര്‍ധനവ്

മുഖ്യമന്ത്രി ആയതിനു ശേഷം പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2016-2021 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍ 11.59ലക്ഷം രൂപയുടെ വര്‍ധനവുണ്ടായതായി കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന 84 എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്താണ് കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടുന്ന പിണറായി വിജയന്‍, മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളുമാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്. പെന്‍ഷനാണ് ഭാര്യയുടെ വരുമാന ഉറവിടമായി രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന്റെ ആസ്തി, 2016 ലെ 1.07 കോടിയില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 1.18 കോടി രൂപയായി ആണ് ഉയര്‍ന്നിരിക്കുന്നത്.

2016 ല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ രംഗത്തിറക്കിയ 84 എംഎല്‍എമാരുടെ ശരാശരി ആസ്തി 2.18 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ല്‍ ഇവര്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോള്‍ ഈ 84 എംഎല്‍എമാരുടെ ശരാശരി ആസ്തി 3.33 കോടി രൂപയാണ്. 2016- 2021 കാലയളവില്‍ ശരാശരി 1.14 കോടി രൂപയുടെ ആസ്തി വര്‍ധനവുണ്ടായിട്ടുണ്ട്’. റിപ്പോര്‍ട്ടില്‍ പറയുന്നു.