ഇന്ത്യ ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കി ; ഇംഗ്ലണ്ടിന് 200 കോടി നഷ്ടം

മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് അവസാന നിമിഷം റദ്ദാക്കിയത് മൂലം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇസിബി) സംഭവിക്കുക 200 കോടിയുടെ നഷ്ടം. ഇന്ത്യന്‍ ക്യാമ്പില്‍ ഉയര്‍ന്നു വരുന്ന കോവിഡ് ഭീഷണി മൂലം കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) നടത്തിയ ചര്‍ച്ചയിലാണ് ടെസ്റ്റ് ഉപേക്ഷിച്ചതായുള്ള തീരുമാനം വന്നത്. എന്നാല്‍ സെപ്റ്റംബര്‍ 19 മുതല്‍ ഐ പി എല്‍ തുടങ്ങുന്നില്ലെങ്കില്‍ മത്സരം നടക്കാന്‍ സാധ്യതയുണ്ട്. മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യാനുള്ള ചര്‍ച്ചയ്ക്കായി സെപ്റ്റംബര്‍ 22 ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗൂലി ഇംഗ്ലണ്ടിലേക്ക് പോകും. ഇസിബി അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐ പി എല്ലും അതിന് ശേഷം ടി20 ലോകകപ്പും വരുന്നതിനാല്‍ അങ്ങേയറ്റം തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറില്‍ ടെസ്റ്റിനായി സമയം കണ്ടെത്തുന്നത് ശ്രമകരമാണെങ്കിലും മത്സരം നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ആയതിനാല്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്. അതേസമയം, ഇസിബി സിഇഒ ടോം ഹാരിസണും മത്സരം നടത്തുമെന്ന് തന്നെയാണ് വ്യക്തമാക്കിയത്. അഞ്ചാം ടെസ്റ്റ് റദ്ദാക്കിയെന്ന് കരുതി ഈ പരമ്പര അവസാനിച്ചു എന്ന് അര്‍ത്ഥമില്ല എന്നും ഈ പരമ്പരയുടെ ഭാഗമായി തന്നെ ഈ ടെസ്റ്റ് പിന്നീട് എപ്പോഴെങ്കിലും നടത്താന്‍ കഴിയുമോ എന്നാണ് നിലവില്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇന്ത്യയുടെ മറ്റൊരു സംഘം ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പരകള്‍ക്കായി പോയപ്പോള്‍ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് മത്സരം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയിരുന്നു. ഐ പി എല്‍ മുന്നിലുള്ളതിനാല്‍ മത്സരം നടത്താനുള്ള സമയം ഇപ്പോള്‍ ഇല്ല എന്നതാണ് ഇവിടെ തിരിച്ചടിയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചെങ്കിലും പരമ്പരയിലെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. പരമ്പരയില്‍ 2-1ന് ഇന്ത്യ ലീഡ് ചെയ്യവെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ മൂലം മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്.