അടൂരില്‍ കാര്‍ കനാലില്‍ മറിയാന്‍ കാരണമായത് ഗൂഗിള്‍ മാപ്പ്

അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകള്‍ മരിച്ച അപകടത്തിന് കാരണമായത് ഗൂഗിള്‍ മാപ്പ് എന്ന് അന്വേഷണ സംഘം. കാര്‍ കനാലിലേക്ക് മറിയാന്‍ കാരണം ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവര്‍ വാഹനം ഓടിച്ചതാണെന്ന് അഗ്‌നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് വേഗത്തില്‍ പോവുകയായിരുന്ന വാഹനം അടൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. എന്നാല്‍, അബദ്ധവശാല്‍ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ പറഞ്ഞതായും അഗ്‌നിരക്ഷാ സേന പറയുന്നു. കാര്‍ ഡ്രൈവര്‍ അപകടത്തിന് തൊട്ടുമുമ്പ് മൊബൈല്‍ ഫോണില്‍ നോക്കിയെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ മൊഴി നല്‍കിയതായി പോലീസും പറഞ്ഞു.

വാഹനത്തിന്റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം. വാഹനം ഓടിച്ച ഡ്രൈവര്‍ ശരത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ പറഞ്ഞു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റം, മുന്‍ ഭാഗത്തെയും പിന്നിലെത്തെയും ടയറുകള്‍, സ്റ്റീയറിങ്, ഹാന്‍ഡ് ബ്രേക്ക് എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമാണെന്നും. അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗതയാണന്നും ആര്‍. ടി ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവര്‍ ശരത്തിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. ഇയാള്‍ക്കെതിരെ മനപൂര്‍വുമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേ സമയം, അപകടത്തില്‍ മരിച്ച ശ്രീജ, ശകുന്തള, ഇന്ദിര എന്നിവരുടെ പോസ്റ്റുമോര്‍ട്ടം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു പേര്‍ ആശുപത്രി വിട്ടു.

ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസില്‍ വിവാഹാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിന് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമല്‍ ഷാജിയും ബന്ധുക്കളും. വധുവിന് നല്‍കാനുള്ള പുടവയുമായി അമലിന്റെ ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇളമാട് അമ്പലംമുക്കില്‍നിന്ന് അഞ്ച് വാഹനങ്ങളില്‍ യാത്ര തുടങ്ങിയത്. ഒന്നേകാലോടെയാണ് അടൂരില്‍വെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കില്‍ അറിഞ്ഞത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഞെട്ടലോടെയാണ് അയല്‍വാസികളും കൂട്ടുകാരും കേട്ടത്. അമ്പലംമുക്ക് പെട്രോള്‍ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ഒന്നരവര്‍ഷംമുമ്പ് ഈ വീട് വിറ്റതിനുശേഷം ശകുന്തളയും കുടുംബവും ആക്കാപൊയ്കയില്‍ വാടകവീട്ടിലേക്ക് മാറുകയായിരുന്നു.