ടൈം ട്രാവലോ ? ടൈം ലൂപ്പോ ? മൊബൈല്‍ ഫോണുകള്‍ക്ക് സമയം തെറ്റുന്ന വിചിത്രമായ സംഭവങ്ങളിലൂടെ ജാര്‍ഖണ്ഡിലെ ഒരു ഗ്രാമം

ജാര്‍ഖണ്ഡിലെ തൈമാരാ എന്ന ഗ്രാമം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. റാഞ്ചിയില്‍ നിന്നും 14 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് തൈമാര. കഴിഞ്ഞ ജൂലായ് മുതല്‍ക്കാണ് ഈ ഗ്രാമത്തില്‍ നടക്കുന്ന വിചിത്രമായ ചില സംഭവങ്ങള്‍ ലോകം അറിയാന്‍ തുടങ്ങുന്നത്. അന്ന് അതുവഴി യാത്ര ചെയ്ത പലരുടയും സ്മാര്‍ട്ട് ഫോണിലെ വര്ഷം തനിയെ മാറി 2023, 2024 എന്നിങ്ങനെ കാണിക്കുവാന്‍ തുടങ്ങി. ഫോണുകളില്‍ വന്ന മിസ് കാളുകളുടെ വര്‍ഷം നോക്കിയ പലരും ഞെട്ടി തങ്ങള്‍ക്ക് വന്ന കോളിന്റെ സമയം അടുത്ത വര്‍ഷം ആണ്.

ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ്സ് ഈ സമയ പ്രശ്നം തങ്ങളുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതായി പറയുന്നു. സ്‌കൂളിലെ ബയോമെട്രിക് ഹാജര്‍ ഇടുവാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് പരാതി. ഇതിനായി ശ്രമിക്കുമ്പോള്‍ അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും ആണ് കാണിക്കുന്നത് എന്ന് അവര്‍ പറയുന്നു. അടുത്തുള്ള സ്‌കൂളുകളിലും ഈ പ്രശ്‌നം ഉണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു.

ഈ സമയ കുഴപ്പം മാത്രമല്ല അവിടെ ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുവാനും കഴിയാത്ത സ്ഥിതിയാണ് എന്നാണ് പറയപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആണ് എങ്കിലും കോള്‍ ചെയ്യാന്‍ മാത്രമാണ് അതുകൊണ്ടു സാധിക്കുന്നത് എന്നും അവര്‍ പറയുന്നു.കൂടാതെ അതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഇലക്‌സ്ട്രിക്ക് തകരാര്‍ ഉണ്ടാകുന്നതും ലൈറ്റ് ഹോണ്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കാതെ ആകുന്നതും സ്ഥിരമാണ് എന്നും യാത്രക്കാര്‍ പറയുന്നു. വാഹനം ഓഫ് ആയാല്‍ പിന്നീട് സ്റ്റാര്‍ട്ട് ആക്കുവാന്‍ തള്ളേണ്ട അവസ്ഥയാണ് എന്നും ചിലര്‍ അനുഭവപ്പെടുത്തുന്നു. കൂടാതെ ഇപ്പോള്‍ വാഹനാപകടങ്ങളും പതിവായി കഴിഞ്ഞു.

അതേസമയം തൈമറയുടെ ഭൂമിക്കടിയില്‍ ഉള്ള വലിയ ഒരു ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് ആണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അവയുടെ ഇലക്ട്രോണ്‍ തരംഗങ്ങള്‍ ആണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും അവര്‍ പറയുന്നു. എന്നാല്‍ സമയം മാറാനുള്ള കാരണം മെബൈല്‍ നെറ്റവര്‍ക്ക് പ്രൊവൈഡര്‍മാരുടെ കുഴപ്പം എന്നാണ് മറ്റു ചിലരുടെ വാദം. അവര്‍ ടവറില്‍ ടൈം സെറ്റ് ചെയ്തിരിക്കുന്നതില്‍ പറ്റിയ പിഴവാകാം ഇതിനൊക്കെ കാരണം എന്നും അവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ വാഹനങ്ങള്‍ ഓഫ് ആകുവാനുള്ള കാരണത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞു മാറുന്നു.

അതിനിടെ അവിടെ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ശക്തിയാണ് ഇതൊക്കെ എന്ന് വാദിക്കുന്നവരും ഉണ്ട്. കൂടാതെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ റോഡിനു നടുക്ക് ഒരു സ്ത്രീ രൂപത്തെ കാണുന്നുണ്ട് എന്നും അത് കണ്ടു പേടിച്ചാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് എന്നും അവര്‍ പറയുന്നു. എന്തായാലും ഈ സമയ പ്രശ്‌നത്തിന് വ്യക്തമായ ഉത്തരം നല്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതുവഴിയുള്ള യാത്ര കഴിവതും ഒഴിവാക്കുകയാണ് അവിടെ ഉള്ളവര്‍.