അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം എന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്‌റിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരു ഭാഗത്തെയും സൈനികര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ ചികിത്സക്കായി ഗുവാഹത്തിയിലേക്ക് കൊണ്ടുവന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ-ചൈന കമാന്‍ഡരുടെ തല ചര്‍ച്ച നടന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.