ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ്; മോദിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കും. ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ജിന്‍പിങ് സെപ്റ്റംബര്‍ എട്ടിന് ഡല്‍ഹിയിലെത്തും. ഉച്ചകോടിക്കിടെ ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റും അതിഥിയായി ഉച്ചകോടിയില്‍ പങ്കെടുക്കും.

അതേസമയം ജി 20 ഉച്ചകോടിക്ക് എത്താനാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയെ ടെലിഫോണില്‍ വിളിച്ചാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി 20 ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.