പിണറായിയുടെ തലവെട്ടുവാന്‍ ആഹ്വാനംചെയ്ത കുന്ദന്‍ ചന്ദ്രാവത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ ഉജ്ജയിന്‍ ആര്‍.എസ്.എസ് പ്രചാരക് പ്രമുഖായ ഡോ. ചന്ദ്രാവത്താണ് പിണറായി വിജയന്റ തലക്ക് ഒരു കോടിയുടെ ഇനാം പ്രഖ്യാപിച്ചത്. ആ വിജയന്റ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ, ഞാന്‍ എന്റ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി തരും എന്നായിരുന്നു പ്രസ്താവന. സംഭവത്തില്‍ പുലിവാല് പിടിച്ച ആര്‍.എസ്.എസ് ചന്ദ്രാവത്തിന്റ അഭിപ്രായ പ്രകടനം സംഘടനയുടെ നിലപാടല്ലെന്ന് അറിയിച്ചിരുന്നു. അഖിലേന്ത്യ സഹപ്രചാരക് പ്രമുഖ് ജെ. നന്ദകുമാറാണ് ചന്ദ്രാവത്തിന്റെ പ്രതികരണത്തെ തള്ളിപ്പറഞ്ഞത്. അതേസമയം വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ചന്ദ്രാവത്ത് പറഞ്ഞു. തന്റെ ജീവന് കേരളത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി സ്വയംസേവകര്‍ കൊല്ലപ്പെട്ടതിലെ വേദനയെത്തുടര്‍ന്നുണ്ടായ പ്രസ്താവനയായിരുന്നു താന്‍ നടത്തിയത് എന്നും അദ്ദേഹം വിശദീകരിച്ചു.