രണ്ടാമത്തെ ഹൈഡ്രജന്‍ ബോംബു പരീക്ഷണം പസഫിക് സമുദ്രത്തില്‍ ഉടനെന്ന് ഉത്തര കൊറിയ

സോള്‍: അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. പസിഫിക് സമുദ്രത്തില്‍ ഏറ്റവും വിനാശകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിച്ചു കളയുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്.

ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയായിരുന്നു രണ്ടാമതും ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള റി യോങ് ഹോയുടെ വെളിപ്പെടുത്തല്‍. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ അറിയില്ല’- റി യോങ് ഹോ പറഞ്ഞു.

ഈ മാസമാദ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷി ഇതിനുണ്ടായിരുന്നെന്നാണു നിഗമനം. വിവിധ ഭൂചലനമാപിനികളില്‍ 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്.

ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമാണ് അന്ന് നടന്നത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവുമാണിത്. ഇതിനേക്കാള്‍ വലിയ അണുബോംബ് പരീക്ഷിക്കാനാണു ഉത്തര കൊറിയ തയാറെടുക്കുന്നത് എന്നാണ് മന്ത്രി നല്‍കുന്ന സൂചന.

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയതിനു മണിക്കൂറുകള്‍ക്കമാണ് പുതിയ വെളിപ്പെടുത്തല്‍. ‘ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാ’ണ് ട്രംപ് എന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ട്രംപിനെ പരിഹസിച്ചിരുന്നു.