ബ്ലാക് മെയിലിങ് :ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:വിവാദമായ സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ആലുവയില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് താന്‍ ബ്ലാക്ക് മെയിലിങ് എന്നുദ്ദേശിച്ചതെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്.

അതേസമയം ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്ന് ഉമ്മന്‍ ചാണ്ടി അന്വേഷണസംഘത്തോട് പറഞ്ഞിട്ടില്ല. ബ്ലാക്ക് മെയിലിങ്ങിന് വിധേയനാകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി വിശദീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജു രാധാകൃഷ്ണനും മറ്റൊരാളും ആലുവ ഗസ്റ്റ് ഹൗസില്‍ വന്ന് തന്നെ കാണുകയും തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ കുറിച്ച് ചില പരാതി ഉന്നയിക്കുകുയും ചെയ്തിരുന്നു. അന്ന് ആര്‍ ബി നായര്‍ എന്ന പേരിലായിരുന്നു ബിജു ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ടതും വ്യക്തിപരമായ കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. അതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പലവട്ടം ചോദിച്ചെങ്കിലും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അന്ന് ബിജുവിനൊപ്പം കൂടുക്കാഴ്ചയ്ക്ക് ഒപ്പമുണ്ടായിരുന്നയാളാണ് സോളാര്‍ കമ്മീഷനില്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. അങ്ങനെയാണ് അതേക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് ഏറെ സമയമെടുക്കുകയും ചെയ്തു. ഈ കാലതാമസമുണ്ടാക്കാതെ അന്നു തന്നെ താന്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീട് ബ്ലാക്ക് മെയിലിങ്ങിനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ല- അന്വേഷണ സംഘത്തിന് മുമ്പാകെ ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.

ആലുവ ഗസ്റ്റ് ഹൗസിലെത്തി ബിജു രാധാകൃഷ്ണന്‍ പറഞ്ഞ പരാതി അന്ന് മന്ത്രിസഭയിലെ അംഗമായിരുന്ന കെ ബി ഗണേഷ് കുമാറിന് എതിരെയുള്ളതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ആള്‍ സോളാര്‍ കമ്മീഷനില്‍ പിന്നീട് മൊഴിനല്‍കി. ബിജുവിനൊപ്പം അന്ന് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വന്ന ആള്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെതിരെയാണ് പരാതിയെന്ന് പുറത്തറിയുന്നത്. ഈ സംഭവത്തെ കുറിച്ചാണ് ഉമ്മന്‍ ചാണ്ടി അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിരിക്കുന്നത്.