ലിഫ്റ്റ് വാതിലുകളുടെ ഇടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ് ഏരിയയില്‍ ആണ് അപകടമുണ്ടായത്. 26 കാരിയായ അധ്യാപിക ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോഴാണ് സംഭവം. നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ക്ലാസ് വിട്ട് സ്റ്റാഫ് റൂമിലേക്ക് പോവുകയായിരുന്ന ടീച്ചര്‍ ആറാം നിലയിലെ ലിഫ്റ്റില്‍ കയറി. അധ്യാപിക കയറുന്നതിന് മുമ്പ് തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാന്‍ തുടങ്ങി.
ഇത് ഭയന്ന് അധ്യാപിക പുറത്തേക്ക് ഓടിയെങ്കിലും, ജിനാലിന്റെ ഒരു കാല്‍ ലിഫ്റ്റില്‍ കുടുങ്ങുകയും ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും ചെയ്തു.

ജിനാലിന്റെ ശരീരം പുറത്തേക്ക് തൂങ്ങിക്കിടന്നു. ഇതിനിടെ ലിഫ്റ്റ് വാതില്‍ അടഞ്ഞു. തല ഇതിനിടെയില്‍ കുടുങ്ങി. അധ്യാപികയുടെ നിലവിളി കേട്ട് അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ സംഭവം ഫയര്‍ഫോഴ്സിലും പൊലീസിലും അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി അധ്യാപികയെ ലിഫ്റ്റില്‍ നിന്ന് പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും ടീച്ചര്‍ മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലാഡ് പൊലീസ് അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയുടെയും മൊഴി പൊലീസ് രേഖപെടുത്തിയിട്ടുണ്ട്. ജൂണിലാണ് അധ്യാപിക സ്‌കൂളില്‍ അസിസ്റ്റന്റ് ടീച്ചറായി ജോലിയില്‍ പ്രവേശിച്ചത്.