വിദേശമലയാളികളും മലയാള ഭാഷയും-മലയാളം ശ്രേഷ്ഠം മഹനീയം; മാതൃഭാഷാപഠനം പ്രാഥമിക ധര്‍മ്മം

ആന്‍്‌റണി പുത്തന്‍പുരയ്ക്കല്‍

malayalam-languageമലയാളം ദ്വിദീയ ഭാഷ എന്ന നിലയില്‍ അഭ്യസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് ഒന്നു വിലയിരുത്താം;

വിദേശത്തു ജനിച്ചുവളരുന്ന മലയാളികളുടെ മക്കള്‍ അതാതു ദേശത്തെ ഭാഷ മാതൃഭാഷ പോല സ്വയം അഭ്യസിക്കുന്നു. ഇതു സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ മലയാളഭാഷ ദ്വിതീയഭാഷ എന്ന നിലയില്‍ അഭ്യസിക്കപ്പെടുകയാണ്. മലയാളം ഒരു സാഗോത്രജമല്ലാത്ത ഭാഷയാണെങ്കില്‍ (പാശ്ചാത്യരാജ്യങ്ങളില്‍) പ്രത്യേകമായ ശ്രദ്ധയും ശിക്ഷണവും ആവശ്യമാണ്. തദ്ദേശീയ ഭാഷാപഠനം ഒരു ശിശുവിന്‍െ്‌റ വിദ്യാഭ്യാസത്തിനും ബൗദ്ധികവളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ അനിവാര്യത മാതാപിതാക്കന്മാരുടെ ആദ്യകാല്‍വയ്പ്പു മാതാപിതാക്കളില്‍ നിന്നുതന്നെയുണ്ടാവണം.

സ്വദേശീയ ഭാഷ മാതൃഭാഷപോലെ സ്വയാര്‍ജ്ജിത ഭാഷയായി മാറുന്നതില്‍ ആ പ്രക്രിയ ഒട്ടും തന്നെ കൃത്രിമത്വം ഉണ്ടാവില്ല. മലയാള ഭാഷയെ ആര്‍ജ്ജിതഭാഷയെപ്പോലെ അഭ്യസിക്കേണ്ടി വരുമ്പോള്‍ പാഠങ്ങള്‍ നിയതമായ നിയമങ്ങളാല്‍ നിയന്ത്രിതവും ശാസ്ത്രീയമായി ക്രമപ്പെടുത്തിയതുമായിട്ടായിരിക്കണം. മാതൃഭാഷാപഠനത്തില്‍ മാതൃകകള്‍ സ്വാഭാവികമായി അനുനിമിഷം സംഭവിക്കുന്നതുകൊണ്ട് പഠിതാവിന്‍െ്‌റ ഭാഷാഭ്യാസനവേള അനുസൃതം തുടര്‍ന്നുകൊണ്ടിരിക്കും. ആര്‍ജ്ജിതഭാഷ എന്ന നിലയില്‍ മലയാളം പഠിക്കുമ്പോള്‍ മാതാപിതാക്കന്മാര്‍ കുട്ടികളോട് മലയാളം സംസാരിക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ ഭാഷയുമായി ഭാഷകനു ബന്ധവും സമ്പര്‍ക്കവും ലഭിക്കുകയുള്ളൂ. നമ്മുടെ മക്കള്‍ക്ക് ദ്വിതീയ ഭാഷാഭ്യാസനത്തിനു ശക്തമായ പ്രേരണയും നിരന്തരമായ സമ്പര്‍ക്കവും സാമീപ്യവും അത്യന്താപേക്ഷിതമാണ്. ആശയവിനിമയത്തിനുള്ള വാചിക വരോപാധിയായി ഭാഷയെ നാം പലപ്പോഴും കാണാറുണ്ട്.

ഇതു ഭാഷയുടെ പ്രാഥമിക ധര്‍മ്മം മാത്രമാണ്. നൂറ്റാണ്ടുകളിലൂടെ ഒരു ജനത കൈവരിച്ച ചിന്താധാരകള്‍, സ്വപ്‌നങ്ങള്‍, ജ്ഞാനമേഖലകള്‍, മോഹഭംഗങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍ ഇവയെല്ലാം സമവായമായി നിലകൊള്ളുന്ന സാംസ്‌കാരികതലത്തിന്റെ സ്പുലിംഗങ്ങള്‍ ഓരോ ഭാഷയിലുമുണ്ട്. നൈമിഷികമോ വ്യാവഹാരികമോ ആയ ജീവിതത്തിനും സംസ്‌കാരത്തിനും ഒരുവന്‍െ്‌റ മാതൃഭാഷയെ അവനില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കുകയില്ല. ഓരോ ജനതയുടേയും സ്വത്വമാപിനിയാണ് ഭാഷയും ഭാഷാബോധവും. ഭാഷാഭിമാനവും സാംസ്‌കാരികാഭിമാനവും ഒന്നുതന്നെയാണ്. അതിനെ വേര്‍തിരിച്ചുകാണരുത്. ഭാഷാഭ്യാസനത്തില്‍ ബുദ്ധിപരമായ സമീപനമല്ല, വൈകാരികമായ ആഭിമുഖ്യമാണ് നാം വളര്‍ത്തേണ്ടത്.