സ്വകുടുംബത്തിനുവേണ്ടി കല്ലേറ് കൊള്ളുന്നവന്‍


അവറാച്ചന്‍ പുതിയടത്തുശ്ശേരിയുടെ ‘അഭിക്ഷക്തന്‍’ എന്ന നാടകമാണ് ഇതെഴുതുവാന്‍ പ്രേരകമായത്. സമാകാലാഷ്ടിത സംഭവങ്ങളെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്ന ലളിതമായ ഭാഷയിലൂടെയുള്ള ഹാസ്യാല്മകമായ രചനയും സംഭാഷണവുമായിരുന്നു അതില്‍.

തനിക്കു ചുറ്റും കണ്ട സത്യങ്ങളെ നേര്‍ക്കുനേരെ തുറന്നുകാണിക്കുന്നതായിരുന്നു അത്. ഇതൊക്കെ നമ്മുടെ സമൂഹത്തിലും ഇടയിലും സംഭവിക്കുന്നതാണെങ്കിലും ഇങ്ങനെയുള്ളതൊന്നും ചിന്തിച്ചിട്ടില്ല, ഓര്‍ത്തിട്ടില്ല എന്നായിരുന്നു കാണികളുടെ പ്രതികരണം. കഥയും സത്യവും സംഭവങ്ങളും അറിയാഞ്ഞിട്ടോ, മനസ്സിലാവാഞ്ഞിട്ടോ, ദാസ്യവേലയുള്ളതുകൊണ്ടോ എന്തോ, പിന്നീട് വിമര്‍ശിച്ചവരും ഉണ്ടായി.

സമുദായത്തില്‍ അടുത്ത കാലത്ത് ഉരുള്‍കൊണ്ട വസ്തുതയെയാണ് അദ്ദേഹം കാണിച്ചതെങ്കിലും ഇന്ന് ഇത് പൊതുസമുഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. സ്വകുടുംബത്തെ (സ്വസമുദായത്തെ) രക്ഷിക്കുവാനായി രചിച്ച നാടകമായതിനാലാണ് കുടുംബാംഗങ്ങളുടെ കല്ലേറ് അദ്ദേഹത്തിനേല്‍ക്കേണ്ടി വരുന്നത്. സമുദായ സ്‌നേഹവും ആത്മാര്‍ത്ഥതയും ആവശ്യകതയും അറിയാവുന്ന ഒരുവനെ ഈ ഏറുകള്‍ വീണ്ടും വീണ്ടും സഹിക്കുവാനാവു. ഇത്രയും കലാവാസനയുള്ള സമുദായ സ്‌നേഹിയെ അഭിനന്ദിച്ചില്ലെങ്കിലും സ്വസമുദായഗംങ്ങള്‍ കല്ലെറിയുന്നത് വേദനാജനകമാണ്. വേദനിപ്പിക്കുന്നതിനു മുന്‍പ് നമ്മള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യം, ചിലപ്പോള്‍ ഒരു നല്ല വാക്ക്, അല്ലങ്കില്‍ ഒരു അഭിന്ദനം മതിയാവും ഒരാള്‍ ഉയരുവാനും, തദ്വാര അദ്ദേഹത്തിന്റെ നല്ല സേവനം ഒരു സമൂഹത്തിനോ, നാടിനോ, രാഷ്ട്രത്തിനോ ലഭിക്കുവാന്‍.

ഈ നാടകത്തിലെ കഥയും കഥാപാത്രങ്ങളും നമുക്കു ചുറ്റിലും ഉള്ളതായതിനാല്‍, നമ്മളും അതിലെ ഓരോ കഥാപാത്രങ്ങളോ അവരുമായി ബന്ധമുള്ളവരോ ആണ്. ഇതില്‍ സ്വഭാവസിദ്ധമായി അഭിനയിച്ച എല്ലാവരും അഭിനന്ദനാര്‍ഹരാണെങ്കിലും, ഒരു കൊച്ചുപെണ്‍കുട്ടിയുടെ (പേരറിയില്ല) പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആ കുട്ടിക്ക് ഈ എളിയവന്റെ വളര്‍ച്ചയുടെ പ്രോത്സാഹനാഭിനന്ദനങ്ങള്‍ക്കൊപ്പം അവറാച്ചന്‍ പുതിയടത്തുശ്ശേരി സ്വകുടുംബത്തിനുവേണ്ടി തന്റെ ടീമഗംങ്ങളുമായി വളരെയേറെ ദൂരം മുന്നേറട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു, ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

ജോണ്‍ കരമ്യാലില്‍, ചിക്കാഗോ