ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിള്‍ ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബത്തിന് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്

തിരുവല്ല: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹരായി. ദുബായി മാര്‍ത്തോമ ഇടവക അംഗങ്ങളായ തിരുവല്ല അഴിയിടത്തുചിറ കുഴിക്കാട്ട് വീട്ടില്‍ മനോജ് എസ്സ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ ഡോ.സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 417 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ മലയാളത്തിലുള്ള കയ്യെഴുത്ത്പ്രതി തയ്യാറാക്കിയിരിക്കുന്നത്.

ആഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവല്ല വേങ്ങല്‍ ശാലേം മാര്‍ത്തോമ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മാര്‍ത്തോമ സഭാ കുന്നംകുളം – മലബാര്‍ ഭദ്രാസനം അധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.

36 കിലോഗ്രാം ഭാരമുള്ള ‘എ2’ പേപ്പര്‍ സൈസില്‍ 70ല്‍ പരം പേജുകളില്‍ ചിത്രങ്ങളും ഉള്‍പെടുത്തി എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1795 പേജുകളാണുള്ളത്. 65.5 സെ.മീറ്റര്‍ നീളവും, 48.5 സെ.മീറ്റര്‍ വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത്പ്രതി ദുബായിലെ ട്രൂലൈന്‍ കമ്പനിയാണ് ബൈന്‍ഡ് ചെയ്തത്. പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത് ഇറ്റാലിയന്‍ ലതറില്‍ ആണ്. മനോജും കുടുംബവും എഴുതുന്ന വീഡിയോകളും മറ്റ് രേഖകളും യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ജൂറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് അയച്ചുകൊടുത്തിരുന്നു.

ഇതിന് മുമ്പ് 2020ല്‍ മനോജും കുടുംബവും തയ്യാറാക്കിയ ബൈബിളിന്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും, യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം ഡോ. സൂസന്‍ തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ് എസ്സ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി.

മനോജും കുടുംബവും തങ്ങളുടെ മാതൃ ഇടവകയ്ക്ക് ബൈബിള്‍ കൈമാറും. അവിടെ പ്രത്യേക പേടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.