എച്ച്ഐവി ബാധിതയായ 36 കാരി കൊവിഡിനെ വഹിച്ചത് 216 ദിവസം

ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. എച്ച്ഐവി ബാധിതയായ യുവതി കൊറോണ വൈറസിനെ വഹിച്ചത് 216 ദിവസം. 36കാരിയായ ഒരു യുവതിയാണ് കൊറോണ വൈറസിനെ 216 ദിവസം ശരീരത്തില്‍ വഹിച്ചത്. ഈ ദിവസങ്ങളില്‍ വൈറസിന് 30ലേറെ തവണ ജനിതക വ്യതിയാനം സംഭവിക്കുകയും ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് കണ്ടെത്തല്‍ നടത്തിയ ഗവേഷകര്‍ പറയുന്നത്. മെഡിക്കല്‍ ജേണലായ മെഡ്ആര്‍എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ല്‍ എച്ച്ഐവി ബാധിതയായ യുവതിക്ക് കഴിഞ്ഞ സെപ്തംബറിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 216 ദിവസം ഇവര്‍ ശരീരത്തില്‍ കൊറോണ വൈറസിനെ വഹിച്ചു. വൈറസിന് 30ലേറെ തവണ ജനിതക വ്യതിയാനം സംഭവിച്ചു. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തെിയ കൊവിഡ് വകഭേദമായ ബി. 1.351 ന്റെ ഭാഗമായ എന്‍ 510 വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ ഇ484കെയും യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയതായാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസ് വ്യാപനം ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നഥാല്‍ മേഖലയിലാണ് കൊവിഡിന്റെ വകഭേദങ്ങളില്‍ അധികവും കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മുതിര്‍ന്നവരില്‍ നാലില്‍ ഒന്ന് പേരും എച്ച്ഐവി ബാധിതരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.