അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

image-1ewdശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ സുശീൽ കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആര്‍.എസ് പുര സെക്ടറിലുണ്ടായ അക്രമണത്തിലാണ് സുശീലിന് വെടിയേറ്റത്. പരിക്കേറ്റ സുശീലിനെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക് ആക്രമണത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുമുണ്ട്. അതിർത്തിയിൽ ആർ.എസ് പുര, അഖ്നൂർ മേഖലകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയിൽ സേനയും തിരിച്ചടിച്ചതായി ബി.എസ്.എഫ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യംവെച്ചാണ് പാക് റേഞ്ചേഴ്സ് ആക്രമണം തുടങ്ങിയത്. ആർ.എസ് പുര സെക്ടറിലെ കൊരോട്ടാന ഖുർദ്, ബുദ്ധിപുർ ഗാട്ടൻ ഗ്രാമങ്ങളിൽ 60 എം.എം, 81 എം.എം ഷെല്ലുകളാണ് പതിച്ചത്. ജമ്മു കശ്മീരിലെ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി ജില്ലകളിലെ ആറു മേഖലകളിലാണ് പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ശനിയാഴ്ച രാത്രിയും പാക് ആക്രമണത്തില്‍ ഒരു ബി.എസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.