എടപ്പാടി കെ പളനിസ്വാമിയുടെ എഐഎഡിഎംകെ പിളര്‍ന്നു വിജയിയുടെ കൂടെ ചേര്‍ന്നേക്കും

ചെന്നൈ: ജെ.ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ നിലനിന്നിരുന്ന വിള്ളല്‍ ഒടുവില്‍ ചൊവ്വാഴ്ച രാവിലെ യാഥാര്‍ത്ഥ്യമായി. മുതിര്‍ന്ന നേതാക്കളായ എസ്.പി.വേലുമണിയുടെയും സി.വി.ഷണ്‍മുഖത്തിന്റെയും നേതൃത്വത്തിലുള്ള ഒരു വലിയ വിഭാഗം വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാരിന് പിന്തുണ നല്‍കാനും മന്ത്രിസഭയില്‍ ചേരാനും തീരുമാനിച്ചു. ഇതോടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്), ഏതാണ്ട് ഒരു ദശകത്തോളം താന്‍ ഒന്നിച്ചുനിര്‍ത്താന്‍ പോരാടിയ പാര്‍ട്ടിക്കുള്ളില്‍ ഒരു ചെറിയ ന്യൂനപക്ഷമായി ഒതുക്കപ്പെട്ടു.

‘ഇപിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ ദിവസമാണിന്ന്,’ ഇപ്പോഴും ഇപിഎസ് ക്യാമ്പിലുള്ള ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ‘നിര്‍ഭാഗ്യകരമായ കാര്യം, എഐഎഡിഎംകെയുടെ ഔദ്യോഗികമായ പിളര്‍പ്പ് നടക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെയാണെന്നതാണ്. പതുക്കെ, ഇപിഎസിനൊപ്പം ഇപ്പോഴുള്ള എംഎല്‍എമാരും മാറും. ഇപിഎസ് പുതിയ ഒപിഎസ് ആയി മാറിയേക്കാം,’ അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവും, നിലവില്‍ ഡിഎംകെയില്‍ ഉള്ളയാളുമായ ഒ.പനീര്‍സെല്‍വത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്; മുന്‍പ് ഇപിഎസ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെയായപ്പോഴേക്കും വിമത നേതാക്കള്‍ തങ്ങളുടെ നീക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. വിമത വിഭാഗം വൈകുന്നേരത്തോടെ ടിവികെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതോടൊപ്പം, ഭരണസ്ഥിരത മുന്‍നിര്‍ത്തി എഐഎഡിഎംകെ പക്ഷത്തിന്റെ പിന്തുണ മുഖ്യമന്ത്രി വിജയ് ഔദ്യോഗികമായി സ്വീകരിക്കുമെന്നും കരുതപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.

വേലുമണി കലാപത്തിന്റെ സംഘടനാപരവും സാമ്പത്തികവുമായ കേന്ദ്രമായി പരക്കെ കാണപ്പെടുമ്പോള്‍, സി.വി.ഷണ്‍മുഖം അതിന്റെ രാഷ്ട്രീയ മുഖമായി അറിയപ്പെടുന്നു. എന്നാല്‍ ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ നിന്ന് നിശബ്ദമായി വേഗത കൂട്ടിയ മറ്റൊരു വ്യക്തിയെക്കുറിച്ച് പാര്‍ട്ടിയിലെ പ്രമുഖര്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നു: ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന്റെ ഭാര്യയും, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഐഎഡിഎംകെയില്‍ ചേരുകയും ചെയ്ത ലീമ റോസ് മാര്‍ട്ടിന്‍.

വിമത പാളയത്തില്‍ നിന്നുള്ള വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, വിവിധ വിഭാഗങ്ങളും ടിവികെയും തമ്മിലുള്ള ആശയവിനിമയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ലീമ ഒരു പ്രധാന പങ്ക് വഹിച്ചു. ‘ലീമ ഇല്ലായിരുന്നെങ്കില്‍ ഇത് ഇത്ര വേഗത്തില്‍ സംഭവിക്കുമായിരുന്നില്ല,’ ഒരു വിശ്വസ്തന്‍ പറഞ്ഞു. നടന്‍ വിജയ്യുടെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹകാരികളില്‍ ഒരാളും മന്ത്രിയും ടിവികെയിലെ പ്രധാന തന്ത്രജ്ഞനുമായ ആദവ് അര്‍ജുന ലീമയുടെ മരുമകനാണ്.

എഐഎഡിഎംകെയും ടിവികെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യമായി വെളിപ്പെടുത്തിയതും ലീമയായിരുന്നു. മേയ് 5-ന് രാത്രി, പാര്‍ട്ടിക്കുള്ളിലെ ഒരു ജൂനിയര്‍ എംഎല്‍എയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന സമയത്ത്, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര്‍ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. ‘ഇപിഎസ് സര്‍ക്കാര്‍ നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്ന അവരുടെ പ്രസ്താവന അന്ന് വിചിത്രമായി തോന്നിയെങ്കിലും, ഇന്ന് അത് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ ആദ്യ പരസ്യ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന കോര്‍പ്പറേറ്റ് സ്വാധീനത്തെയും ഈ പ്രതിസന്ധി കാണിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയ പുനരേകീകരണത്തിന് പിന്നിലെ നിര്‍ണായക ശക്തിയായി ഒരു ശക്തമായ ബിസിനസ് ശൃംഖല ഉദയം ചെയ്തിരിക്കുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറുന്നതിന് പിന്നില്‍ അവര്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയ റിസ്‌കിനുള്ള സാമ്പത്തിക സഹായമുണ്ടെന്ന് എതിര്‍പക്ഷത്തെ നിരവധി നേതാക്കള്‍ ആരോപിച്ചു. ആദ്യ ഗഡു കൈമാറിയതായും ബാക്കി തുക ഈ ആഴ്ച അവസാനത്തോടെ നല്‍കുമെന്നും വിമത വിഭാഗത്തിലെ ചില സ്രോതസുകളും അറിയിച്ചു. ‘പകുതി തുക ഇതിനകം എല്ലാവര്‍ക്കും നല്‍കിക്കഴിഞ്ഞു. ബാക്കി തുക ഈ വാരാന്ത്യത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മുമ്പ് എഐഎഡിഎംകെയിലെ പ്രതിസന്ധികള്‍ തേവര്‍, ഗൗണ്ടര്‍, അല്ലെങ്കില്‍ വണ്ണിയാര്‍ തുടങ്ങിയ ജാതി വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടംവലികളാല്‍ രൂപപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി, ഇപ്പോഴത്തെ വിള്ളലിന് പിന്നില്‍ ജാതി സമവാക്യങ്ങളേക്കാള്‍ നിലനില്‍പ്പിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ‘ഡിഎംകെ, ടിവികെ എന്നീ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇനി ഭാവി ഉള്ളൂവെന്ന് മിക്ക എംഎല്‍എമാരും വിശ്വസിക്കുന്നു, അതുകൊണ്ടാണ് അധികാരത്തിന് വേണ്ടിയുള്ള ഈ തിടുക്കം,’ ഒരു എഐഎഡിഎംകെ എംഎല്‍എ പറഞ്ഞു.

ഇപ്പോഴും ഇപിഎസിനൊപ്പം ഉറച്ചുനില്‍ക്കുന്ന ചുരുക്കം ചില മുതിര്‍ന്ന നേതാക്കളില്‍ ആര്‍.ബി ഉദയകുമാര്‍, ഒ.എസ് മണിയന്‍, അഗ്രി കൃഷ്ണമൂര്‍ത്തി, തളവായ് സുന്ദരം, കെ.പി മുനുസാമി എന്നിവര്‍ ഉള്‍പ്പെടുന്നു.

തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഈ നിമിഷം വലിയൊരു വൈരുദ്ധ്യം നിറഞ്ഞതാണ്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് 2017 മുതല്‍ എതിരാളികള്‍ ആരോപിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ആവര്‍ത്തിച്ചുള്ള പ്രതിസന്ധികളെ ഇപിഎസ് അതിജീവിക്കുകയും, ഡല്‍ഹിയുമായി കര്‍ക്കശമായി ചര്‍ച്ചകള്‍ നടത്തുകയും, പാര്‍ട്ടിയെ തകരാതെ കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ, ആ പ്രതിരോധം ഒടുവില്‍ തകര്‍ന്നതായി കാണപ്പെട്ടു, അതും വിരോധാഭാസമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ.