വര്‍ഗീയ പ്രസംഗം ; അവസാനം ശശികല ടീച്ചര്‍ക്കും പണിയായി ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

sasikala-jpg-image വര്‍ഗീയ പ്രസംഗങ്ങള്‍ കാരണം കുപ്രസിദ്ധയായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ക്ക് അവസാനം പ്രസംഗം തന്നെ പണി കൊടുത്തു. മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ പി ശശികലയ്‌ക്കെതിരെ പോലീസ് കേസടുത്തിരിക്കുകയാണ്. അതും ജാമ്യമില്ലാ വകുപ്പ് പ്രകാരം. കാസര്‍കോട് പോലീസാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശശികല വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്ന വീഡിയോയും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വളരെയധികം പ്രചരിക്കുന്ന ഒന്നാണ്.അഭിഭാഷകനായ ഷുക്കൂറാണ് കെ പി ശശികലയ്‌ക്കെതിരെ പരാതി നല്‍കിയത്. കെ പി ശശികല മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്കാണ് ഷൂക്കൂര്‍ പരാതി നല്‍കിയത്. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകളും ഷുക്കൂര്‍ സമര്‍പ്പിച്ചിരുന്നു.
ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുന്ന ആള്‍ എന്ന നിലയില്‍ ഇവര്‍ക്കെതിരെ പല ആരോപണങ്ങളും ഉണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ വകുപ്പ് പ്രകാരമാണ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങള്‍ എന്നാണ് പരാതിയില്‍ പറയുന്നത്. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഐ പി സി 153 എ വകുപ്പ്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം തെളിഞ്ഞാല്‍ ശശികല അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും എന്ന് ചുരുക്കം. ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് ശശികലയുടെ പ്രസംഗങ്ങളെന്നാണ് പരാതിക്കാരന്‍ പറയുന്നത്.