സാബിത്ത് നാസര്‍ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരന്‍

കൊച്ചി: പിടിയിലായ സാബിത്ത് നാസര്‍ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണില്‍ നിന്ന് പണം ഇടപാട് രേഖകള്‍ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു. അവയവം സ്വീകരിക്കാനുള്ളവരെയും നല്‍കാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണ്.30 മുതല്‍ 40 ലക്ഷം രൂപ വരെയുള്ള പാക്കേജ് പറഞ്ഞു ഉറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോകുന്നതാണ് രീതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിത്ത് കേവലം ഇടനിലക്കാരനല്ല മുഖ്യമസൂത്രധാരനാണെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ബംഗളൂരു ഹൈദരാബാദ് നഗരങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. സാബിത്തിന്റെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാജ്യം വ്യാപകമായി അന്വേഷണം വേണ്ട കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.