നോട്ട് നിരോധനം ; സഹകരണബാങ്കുകളെ രക്ഷിക്കാന്‍ പുതിയ വഴിതേടി കേരളം

india-economy നോട്ട് നിരോധനം വന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണബാങ്കുകളെ രക്ഷിക്കാന്‍ പുതുവഴികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചു കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കണമെന്ന നിര്‍ദേശം പരിഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരളാ ബാങ്ക് എന്ന ആശയം നിലവില്‍ വരുത്തുവാനും സര്‍ക്കാരിന് ലക്ഷ്യമുണ്ട്. ചെറിയതുകയ്ക്കുള്ള ലക്ഷകണക്കിന് ഇടപാടുകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത് എന്നതിനാല്‍ ചില്ലറ ക്ഷാമം നേരിടുന്നതിനും ഇത് സഹായിക്കും. അതേസമയം സഹകരണരംഗത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ധനമന്ത്രി തോമസ് ഐസകും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണുന്നുണ്ട്.