പിന്‍വലിച്ചതില്‍ 90 ശതമാനം പഴയനോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി ; എത്തിയത് 12.44 ലക്ഷം കോടി

ന്യൂഡൽഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബര്‍ പത്ത് വരെ രാജ്യത്തെ ബാങ്കുകള്‍ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ശേഖരിച്ചതായി റിസര്‍വ് ബാങ്ക്. അതേസമയം ഇതിന് പകരമായി ബാങ്കുകള്‍ തിരിച്ചുനല്‍കിയത് വെറും 4.61 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ മാത്രമാണ്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പണമെത്തിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 90 ശതമാനം നോട്ടുകളും ബാങ്കുകളില്‍ എത്തിയെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. കള്ളപ്പണം പൂര്‍ണമായും പിടികൂടാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന് ഇതില്‍ നിന്ന് വ്യക്തം. 1.66 ലക്ഷം കോടി രൂപ മാത്രമാണ് ഇനി ബാങ്കുകളില്‍ തിരികെ എത്താനുള്ളത്. കോടതികളിലും മറ്റും നിയമക്കുരുക്കില്‍പ്പെട്ട് കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ ഇതില്‍പെടും. നോട്ടുകൾ പിൻവലിക്കു​േമ്പാൾ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത്.