ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കല്‍ നിയന്ത്രണം ഡിസംബര്‍ 30 കഴിഞ്ഞാലും തുടരും

ഡിസംബര്‍ കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്ന ചിന്തയിലായിരുന്നു രാജ്യത്തെ ബഹുഭൂരിപക്ഷവും എന്നാല്‍ ആ ചിന്ത അസ്ഥാനത്തായി എന്നതാണ് സത്യം. കാരണം വേറൊന്നുമല്ല പണം പിന്‍വലിക്കുവാനുള്ള സര്‍ക്കാര്‍ നിയന്ത്രണം ഡിസംബര്‍ കഴിഞ്ഞാലും  തുടരും എന്നത് തന്നെ. ധനമന്ത്രാലയമാണ് ഇതിനുള്ള  സൂചന നല്‍കിയത്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കല്‍ മാത്രമല്ല എടിഎം നിയന്ത്രണവും എടുത്തുകളയില്ല എന്നാണു വിവരം. ഇപ്പോൾ ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്. എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നതും ഇതിൽ ഉൾപ്പടുന്നു. എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോൾ 2500 രൂപയാണ്. സ്ഥിതിഗതികള്‍ നേരെയാകുവാന്‍  ഡിസംബർ മുപ്പത് വരെ സമയം ആവശ്യപ്പെട്ട മോദി ഇന്നലെ നടത്തിയ ഈ പ്രസംഗത്തിൽ നിയന്ത്രണങ്ങൾ  അവസാനിക്കില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് നല്കിയത്. ചിലപ്പോള്‍  ഡിസംബർ മുപ്പതിനു ശേഷം ഒരാഴ്ചയിൽ പിൻവലിക്കാവുന്ന തുക 50,000 ആയി ഉയർത്തിയേക്കും. എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്നത് 5000 രൂപയായും. സ്ഥിതി മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരും. ഇപ്പോൾ വെറും 25 ശതമാനം എടിഎമ്മുകളിൽ മാത്രമാണ് ആവശ്യത്തിന് പണം നിറയ്ക്കുന്നത്. ഇത് 50 ശതമാനമാകാൻ ഒരു മാസം കൂടി വേണ്ടി വരും.  നോട്ട് ക്ഷാമം മാത്രമല്ല നിയന്ത്രണം പൂർണ്ണമായും നീക്കുന്നതിന് തടസ്സം. ഡിജിറ്റൽ പണമിടപാടിന് ജനങ്ങള പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. കള്ളപ്പണത്തിനെതിരെ ഒരു മിന്നലാക്രമണം കൂടി വരുന്നുണ്ടെന്നും ജനവരി 31ന് രാത്രി മോദി ഇത് പ്രഖ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്.