പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ടെന്ന് എകെ ആന്റണി

തിരുവനന്തപുരം : പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും ആര്‍ എസ് എസ് മനോഭാവം വെട്ടിതുറന്നു പറഞ്ഞ് എ കെ ആന്റണി. കെപിസിസി വിശാല എക്സിക്യൂട്ടീവിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എ.കെ. ആന്റണി പരസ്യമായി രംഗത്ത് വന്നത്. ഉറച്ച മതേതര മുഖമുള്ളവരെയാണ് പാര്‍ട്ടിക്ക് വേണ്ടത്. കാലിന്നടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണ്. അതിനെ നേരിടാനുള്ള ആര്‍ജവം കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകാനുമാണ്​ കെ.പി.സി.സി വിശാല എക്സിക്യുട്ടീവ് ജനറൽ ബോഡി ഇന്നു ചേർന്നത്. നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്നും പാര്‍ട്ടിക്ക് പുറത്തേക്ക് പോയാല്‍ നമ്മള്‍ ആരുമല്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമര്‍ശം.