സഹകരണബാങ്ക് വിവേചനം ; കേന്ദ്രത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം

supreme_cന്യൂഡല്‍ഹി : സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാറിന്‍റെ വിവേചനം തെറ്റെന്ന് ചൂണ്ടിക്കാട്ടിയ കോടതി. എന്തടിസ്ഥാനത്തിലാണ് നിയന്ത്രണത്തിന് പകരം നിരോധനം ഏർപ്പെടുത്തിയത് എന്നും കേട്ടു. നിക്ഷേപകർ നിശ്ചയിച്ച പണമെങ്കിലും സർക്കാറിന് നൽകാൻ സാധിക്കണമെന്നും കോടതി പറഞ്ഞു. ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് നിശ്ചയിച്ച പണമെങ്കിലും നല്‍കാന്‍ സര്‍ക്കാരിനാകണം.

നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നോട്ട് നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമായിരുന്നു വേണ്ടിയിരുന്നത്. എപ്പോഴാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം എടുത്തതെന്നും, ഇക്കാര്യം രഹസ്യമായിരുന്നോയെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതിന് 24000 രൂപ എന്ന നിയന്ത്രണം വെച്ചത്. ഒരു വ്യക്തിക്ക് ഇത്രയും തുക മതിയാകുമോയെന്നും കോടതി ചോദിച്ചു. സഹകരണ സ്ഥാപനങ്ങളിൽ പിഴവുകൾ ഉണ്ടെങ്കിൽ അക്കാര്യത്തിൽ ബുദ്ധിപരമായി നടപടികളും പരിഹാരങ്ങളും സർക്കാറിന് സ്വീകരിക്കാവുന്നതാണ്. അതിന് ശേഷം ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകാം. അല്ലാതെ എന്തിനാണ് നിരോധനം കൊണ്ടു വന്നതെന്നും അത് പ്രായോഗിക നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കേരളത്തിൽ സഹകരണ സ്ഥാപനങ്ങളിൽ മാത്രം 60 ലക്ഷം നിക്ഷേപകരാണ് ഉള്ളതെന്ന് ജില്ലാ സഹകരണ ബാങ്കുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ നിക്ഷേപകരെ മുഴുവൻ സർക്കാർ പ്രതിസന്ധിയിലാക്കിയെന്നും സിബൽ വാദിച്ചു.