ഇത്തവണ കൊച്ചിയില്‍ പുതുവത്സര ഡി ജെ പാര്‍ട്ടികള്‍ ഇല്ല ; നിയന്ത്രണം കൊണ്ടുവരാന്‍ പോലീസ് തീരുമാനം

കൊച്ചി : കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന നഗരമാണ് കൊച്ചി. പുതുവത്സരം ആഘോഷിക്കാന്‍ പല ഇടങ്ങളില്‍ നിന്നും ആയിരങ്ങളാണ് കൊച്ചിയില്‍ എത്തുന്നത്.പല ഇടങ്ങളിലും പുലരുവോളം ആഘോഷങ്ങള്‍ തുടരാറുണ്ട്. മാറിയ കാലത്തില്‍ പുതുവല്‍സരാഘോഷത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ഡിജെ പാര്‍ട്ടികള്‍ . വലിയ ഹാളുകളില്‍ പുറത്ത് നിന്ന് ഡിജെകളെ വിളിച്ചുവരുത്തി പുലരുവോളം നൃത്തം ചവിട്ടിയും പാട്ടു പാടിയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തവണ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ കാണുവാന്‍ സാധിക്കില്ല.കാരണം ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് തടയാന്‍ പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്ക് കഴിയുന്നില്ല. അത് കൊണ്ട് ഡിജെ പാര്‍ട്ടി തന്നെ വേണ്ടെന്നാണ് തീരുമാനം.അതേ സമയം തുറന്ന വേദികളില്‍ പാട്ടും നൃത്തവും ഒക്കെയാകാം. അതുപോലെ രാത്രി പത്ത് മണിയ്ക്ക് മദ്യവില്‍പ്പന നിര്‍ത്തണം. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. മാത്രമല്ല, ചട്ടങ്ങല്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പാര്‍ട്ടികളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കും. മയക്കുമരുന്ന് കണ്ടെത്തുകയാണെങ്കില്‍ സംഘാടകര്‍ ഉത്തരം പറയേണ്ടി വരുമെന്നും പോലീസ് പറയുന്നു. എന്നാല്‍ ഡി ജെ പാര്‍ട്ടികള്‍ ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ആഘോഷം നടത്തിയാല്‍ നഷമാകും സംഭവിക്കുക എന്ന നിലപാടിലാണ് ഹോട്ടലുകള്‍.