ജയലളിതയുടെ മരണം ; തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ മരണത്തില്‍ അസ്വഭാവികമായി ഒന്നും ഇല്ലെന്നും ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവിൽ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 22 ന് അപ്പോളോ ആശുപത്രിയിൽ പനിയും നിർജലീകരണവും മൂലമാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. ആദ്യം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പെട്ടെന്ന് നില ഗുരുതരമായി. അൻപത് ദിവസത്തോളം വിദഗ്ധ ചികിത്സ നൽകിയതിനെത്തുടർന്ന് ജയലളിതയെ നവംബർ 19 ന് ഐസിയുവിൽ നിന്ന് മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ യൂണിറ്റിലേയ്ക്ക് മാറ്റിയിരുന്നു. ഡിസംബർ 4 ന് വൈകിട്ട് മുംബൈയിൽ വെച്ചാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി തനിയ്ക്ക് സന്ദേശം ലഭിച്ചതെന്നും ഉടൻ ചെന്നൈയിലേയ്ക്ക് പുറപ്പെട്ട തന്നോട് അവർക്ക് ഇസിഎംഒ എന്ന ജീവൻരക്ഷാഉപകരണം ഘടിപ്പിച്ചുവെന്ന് അറിയിച്ചുവെന്നും ഗവർണർ റിപ്പോർട്ടിൽ പറയുന്നു.
ഒരു ദിവസം നില ഗുരുതരമായി തുടർന്ന ശേഷം ഡിസംബർ 5 ന് വൈകിട്ടോടെ അവർ അന്തരിച്ചതായി പ്രഖ്യാപിയ്ക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അപ്പോളോ ആശുപത്രി പുറത്തുവിട്ട വിവരങ്ങൾക്കപ്പുറം ഗവർണറുടെ റിപ്പോ‍ർട്ടിലും പുതിയ വിവരങ്ങളൊന്നുമില്ല. എന്നാൽ ജയലളിതയ്ക്ക് എന്തുചികിത്സയാണ് നൽകിയതെന്നും അവരുടെ അസുഖത്തിന്‍റെ വിശദാംശങ്ങളെന്തെന്നും കാണിച്ച് ഒക്ടോബർ 1 നും 22 നും ഗവർണർ കേന്ദ്രസർക്കാരിന് കൈമാറിയ റിപ്പോർ‍ട്ടുകളുടെ വിശദാംശങ്ങൾ സ്വകാര്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരവും അസുഖവിവരങ്ങളും സംബന്ധിച്ച് ഗവർണർ സി വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടുകളുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഒരു വിവരാവകാശഅപേക്ഷയ്ക്ക് മറുപടിയായാണ് മരണദിവസം ഡിസംബർ ഏഴിന് ഗവർണർ നൽകിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ജയലളിതയുടെ മരണസമയവും കാരണവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നതിന്‍റെ തെളിവായാണ് റിപ്പോർട്ട് നൽകിയിരിയ്ക്കുന്നത്.