പെട്രോള്‍ പമ്പുകളില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ മാറ്റുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നാണ് മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. നേരത്തെ, പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തുനല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യം. ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ മിക്ക പമ്പുകളിലും ഇപ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.