പൂജാകര്‍മ്മങ്ങളുടെ മറവിലെ ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജാകര്‍മ്മങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

ലൈംഗിക ചൂഷണത്തിന് വിധേയയായ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹനദാസിന്റെ നടപടി.

സംസ്ഥാന പോലീസ് മേധാവിയും ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പ് കോടതിയില്‍ കേസ് പരിഗണിക്കും.

ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരിക്കെതിരെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് പരാതിക്കാരനായ ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയര്‍മാന്‍ പി.കെ രാജു ആവശ്യപ്പെട്ടു.