‘എന്റെ പൊന്നോ നമിച്ച്’; കാറില്‍ക്കൊള്ളാവുന്ന ആളുമായി ബൈക്കില്‍ യാത്ര ചെയ്തവരെ തൊഴുത് നില്‍ക്കുന്ന എസ്‌ഐ യുടെ ചിത്രം വൈറലാകുന്നു

ഹൈദരാബാദ്: എന്റെ പൊന്നോ നമിച്ച്! ഒരു ബൈക്കില്‍ അഞ്ചുപേരുമായി വന്നവരെ കണ്ട് കൈകൂപ്പി നില്‍ക്കുന്ന ഈ ചിത്രം കാണുന്നവര്‍ മിക്കവാറും ആദ്യം വിചാരിക്കുക മേല്‍പ്പറഞ്ഞ വാചകമാകും. പോലീസുകാരന്‍ എന്തിനാണ് ഇങ്ങനെ കൈക്കൂപ്പി നില്‍ക്കുന്നതെന്ന്..?

പറയാം.. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ കാറില്‍ കൊള്ളാവുന്ന ആളുകളുമായി ഓടിച്ചു വരുന്ന ബൈക്ക് മഡകാസിര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ബി. ശുഭ്കുമാറാണ് ആദ്യം ശ്രദ്ധിക്കുന്നത്. ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു കെ. ഹനുമന്തരയടു എന്ന യുവാവ് ബൈക്ക് ഓടിച്ചിരുന്നത്.

അഞ്ച് പേരെയും വഹിച്ചു കൊണ്ട് വരുന്ന ബൈക്ക് ശ്രദ്ധയില്‍പെട്ട എസ്. ഐ. ശുഭ്കുമാര്‍ ഈ കാഴ്ച്ച കണ്ട് നിസ്സഹായനായി ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. എന്ത് കൊണ്ട് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പി നിന്നു പോയതെന്ന ചോദ്യത്തിനോട് ശുഭ് കുമാര്‍ പറയുന്നതിങ്ങനെയാണ്.

‘റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു’.
തടഞ്ഞു നിര്‍ത്തിയപ്പോള്‍ എന്നോടെന്തോ അയാള്‍ പിറുപുറുക്കുകയും ചെയ്തു ,

‘തീര്‍ത്തും നിരുത്തവാദപരമായാണ് അയാള്‍ പെരുമാറിയത്. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ആരും ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ല’, ഇന്‍സ്പെക്ടര്‍ കുറ്റപ്പെടുത്തുന്നു.

ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിയാമായിരുന്നിട്ടും മനപ്പൂര്‍വം നിയമലംഘനം നടത്തുന്ന സമൂഹത്തിനു മുന്നില്‍ നിസ്സഹായരാവുന്ന നിയമപാലകരെ വരച്ചു കാട്ടുന്ന ചിത്രം ആയിരക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.